Asianet News MalayalamAsianet News Malayalam

'ഏറെനാളായി പിരിഞ്ഞുകഴിയുകയാണ്, സന്തോഷ് കുഞ്ഞിനെ ആവശ്യപ്പെട്ടിരുന്നു'; ആക്രമണം അപ്രതീക്ഷിതമെന്ന് സഹോദരി

കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും  കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

Suvita said that attack against her sister was unexpected
Author
First Published Sep 18, 2022, 10:39 AM IST

പത്തനംതിട്ട: കലഞ്ഞൂരിൽ സഹോദരിയെ വീട്ടിൽ കയറി ഭർത്താവ് വടിവാൾകൊണ്ട് വെട്ടിയത് അപ്രതീക്ഷിതമെന്ന് വെട്ടേറ്റ വിദ്യയുടെ സഹോദരി സുവിത. പ്രതി സന്തോഷ് അപ്രതീക്ഷിതമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്ന് സുവിത പറഞ്ഞു. വിദ്യയും സന്തോഷും തമ്മിൽ കുറെ നാളുകളായി അസ്വാരസ്യങ്ങളെ തുടര്‍ന്ന് പിരിഞ്ഞായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിദ്യ ഒന്നിച്ച് കഴിയുന്നതിനോട് താല്‍പ്പര്യം കാണിച്ചില്ല. പിന്നാലെ കഴിഞ്ഞ ദിവസവും സന്തോഷ് വീടിന്‍റെ സമീപത്ത് എത്തിയിരുന്നെന്നും സുവിത പറഞ്ഞു. 

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സന്തോഷ് വീട്ടിലെത്തി വിദ്യയെ അതിക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വിദ്യയുടെ രണ്ട് കൈക്കും ഗുരുതരമായി പരിക്കേറ്റു. ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.

ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്. അടൂരിൽ നിന്നാണ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലണമെന്ന് ഉറച്ചുതന്നെയാണ് വീട്ടിലെത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍വെച്ച് വിദ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു. പിന്നാലെയാണ് വീട്ടിലെത്തി വെട്ടിയത്. അഞ്ചുവയസുള്ള കുട്ടിയുടെ മുന്നില്‍വെച്ചായിരുന്നു പ്രതി വിദ്യയെ ആക്രമിച്ചത്. തെളിവെടുപ്പിനായി പ്രതിയെ ആക്രമണം നടത്തിയ സ്ഥലത്തെത്തിക്കും.

Follow Us:
Download App:
  • android
  • ios