നാരായണ ഗുരുവിൻ്റെ പേര് ഒരു സര്‍വ്വകലാശാലയ്ക്ക് നൽകണമെന്ന് മാറി മാറി വന്ന സര്‍ക്കാരുകളോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് മാറ്റുകയല്ല. നാരാണയ ഗുരുവിൻ്റെ പേരിൽ ഒരു പുതിയ സര്‍വ്വകലാശാല തന്നെ തുടങ്ങുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ മൂന്നാം വട്ടവും പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വരാനാണ് സാധ്യതയെന്ന് ശിവഗിരി ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായെത്തിയ ശ്രീനാരായണ ഗുരു ജയന്തി ആഘോഷ ചടങ്ങിനിടെയാണ് സ്വാമി സച്ചിദാനന്ദ മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് പറഞ്ഞത്.
പുലർച്ചെ 4.30ന് വിശേഷാൽ പൂജയോടെയാണ്168 മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷപരിപാടികൾക്ക് ശിവഗിരിയിൽ തുടക്കമായത്. പ്രാര്‍ത്ഥാനാചടങ്ങുകൾക്കെത്തിയത് ആയിരങ്ങൾ. കേന്ദ്ര മന്ത്രി വി മുരളീധരൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. അനശ്വരമായ ഗുരു ചിന്തകൾ മനുഷ്യന്‍റെ ജാതി മനുഷ്യത്വമാണെന്ന് പഠിപ്പിച്ചെന്ന് ഗുരുവിന്‍റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
രാവിലെ ചെന്പഴന്തിയിലെ ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ക്ഷണമുണ്ടായിട്ടും ശിവഗിരിയിൽ എത്താതിരുന്ന മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചെമ്പഴന്തിയിൽ പിണറായി സര്‍ക്കാരിനെ പ്രശംസകളാൽ മൂടി
സ്വാമി സച്ചിദാനന്ദയുടെ വാക്കുകൾ -
ഏതാണ്ട് ഇരുപത് കോടി രൂപ ശിവഗിരിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നൽകി. ഇവിടെ വേദിയിൽ രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് പലരും ആവര്‍ത്തിച്ചു പറഞ്ഞു. ഇവിടെ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ മാറി മാറി മുന്നണികൾ ഭരിച്ചിരുന്നു. അതിൽ നിന്നും മാറി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. അതെന്ത് കൊണ്ട് സംഭവിച്ചു എന്ന് ചിന്തിക്കണം? എല്ലാ ജനവിഭാഗങ്ങളുടേയും ആവശ്യങ്ങൾ ജാതിമത ഭേദമില്ലാത പരിഗണിക്കാനും നടപ്പാക്കാനും പിണറായി സര്‍ക്കാരിന് സാധിച്ചു.
നാരായണ ഗുരുവിൻ്റെ പേര് ഒരു സര്‍വ്വകലാശാലയ്ക്ക് നൽകണമെന്ന് മാറി മാറി വന്ന സര്‍ക്കാരുകളോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് മാറ്റുകയല്ല. നാരായണ ഗുരുവിൻ്റെ പേരിൽ ഒരു പുതിയ സര്‍വ്വകലാശാല തന്നെ തുടങ്ങുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. രാജകൊട്ടാരത്തിൻ്റെ വരെ സമ്മേളനങ്ങൾ നടന്നിരുന്ന വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകാൻ ധൈര്യം കാണിച്ച ഈ സര്‍ക്കാരിനെ അഭിനന്ദിക്കാതെ വയ്യ. മഹത്തായ പല കാര്യങ്ങളും ചെയ്യാൻ ഈ സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോൾ ആ നല്ല കാര്യങ്ങളെ ഉൾക്കൊണ്ട് ഇവിടുത്തെ ജനം സര്‍ക്കാരിനെ പിന്തുണയ്ക്കുകയും രണ്ടാം പിണറായി സര്‍ക്കാര്‍ വരികയും ചെയ്തു. ഇപ്പോഴത്തെ നില നോക്കിയാൽ ഇവിടെ മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്നു വേണം കരുതാൻ. ശിവഗിരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളാനും അതിനനുസരിച്ച് ശിവഗിരിയെ സഹായിക്കാനും ഈ സര്‍ക്കാര്‍ തയ്യാറായിരുന്നു.
അതേസമയം സമൂഹത്തിൽ ഇന്ന് ഉയരുന്ന എല്ലാ തരം വിദ്വേഷ ചിന്തങ്ങൾക്കുമെതിരായ ഒറ്റമൂലി ഗുരുചിന്തയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. ചതയദിനത്തിൽ സംസ്ഥാനത്തൊട്ടാകെ അതിവിപുലമായ രീതിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. വയൽവാരം വീട് ഉൾപ്പെടുന്ന ഗുരുകുലത്തിൽ സമൂഹ പ്രാർത്ഥനയും പ്രത്യേകം പൂജകളുമുണ്ടായി. ശിവലിംഗ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചേന്തിയിൽ ശ്രീനാരായണ സാസ്കാരിക നിലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ക്ഷേത്രങ്ങളിലെ പ്രാർത്ഥന ചടങ്ങുകൾക്ക് പുറമേ എസ്എൻഡിപിയുടെ 7,000 ഓളം ശാഖകളിലും ഘോഷയാത്ര അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു
