ശബ്ദരേഖ: പൊലീസിനെ വെട്ടിലാക്കി സ്വപ്ന; നിർബന്ധിച്ച് പറയിച്ചതെന്നും മൊഴി
ഒപ്പമുണ്ടായിരുന്ന വനിത പൊലീസുകാരി പറഞ്ഞ കാര്യങ്ങളാണ് താൻ ഫോണിൽ പറഞ്ഞത്. ഫോണിലൂടെ സംസാരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനോടാണ് കാര്യങ്ങൾ പറഞ്ഞത്. തന്നെ നിർബന്ധിച്ചാണ് ഇക്കാര്യങ്ങൾ പറയിച്ചതെന്നും സ്വപ്ന.
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ വിമർശിച്ചുള്ള ശബ്ദരേഖക്ക് പിന്നിൽ പൊലീസാണെന്ന് സ്വപ്നയുടെ നിർണ്ണായക മൊഴി. അകമ്പടിയിലുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്ത് വന്നതെന്നാണ് സ്വപ്നയുടെ മൊഴി. എൻഫോഴ്മെൻറിനും ക്രൈം ബ്രാഞ്ചിനുമാണ് സ്വപ്ന മൊഴി നൽകിയത്.
ആഭ്യന്തരവകുപ്പിനെ വെട്ടിലാക്കുന്നതാണ് ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയുടെ മൊഴി. സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാനായി കേന്ദ്ര ഏജൻസികള്‍ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപന്യുടെ ശബ്ദ രേഖ. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ അകമ്പടിയുണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥ പറഞ്ഞ കാര്യങ്ങളാണ് ഫോണിൽ മറ്റൊരു പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതെന്നാണ് സ്വപ്ന ഇഡിക്കും ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ നൽകിയ മൊഴി.
കൊച്ചി സെൻട്രൽ സ്റ്റേഷനിലെ അഞ്ചു വനിതാ പൊലീസുദ്യോഗസ്ഥരാണ് സ്വപ്നക്ക് അകമ്പടിപോയത്. ഇവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കോടിയുടെ അനുമതിയോടെ ജയിലെത്തി മൊഴിയെടുത്ത ഇ.ഡിയോടും സമാനമായ മൊഴിയാണ് സ്വപന് നൽകിയത്. ഏത്ഏജൻസിയാണ് സമ്മർദ്ദനം ചെലുത്തിതെന്ന ശബ്ദരേഖയിൽ വ്യക്തമാക്കിയിരുന്നിലെങ്കിലും ഇഡിക്കെതിരയാണ് ആരോപണം ഉയർന്നത്. അതിനാൽ സ്വപ്നയുടെ മൊഴിയിൽ ഇഡിയുടെ നീക്കം നിർണായകമാകും.
സ്വപ്നയ്ക്ക് അകമ്പടിപോയ പൊലീസുകാരുടെയും, വിളിച്ചതായി സംശയിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും ഫോണ്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ജുഡിഷ്യൽ കസ്റ്റഡിലിരിക്കുന്ന പ്രതിയെ കൊണ്ട് വ്യാജ മൊഴി പറയിപ്പിച്ചു പ്രചരിച്ചുവെന്നതാണ് പൊലീസിനെതിരെ ഉയരുന്ന ആരോപണം. ആരോപണം ശരിവയ്ക്കുന്ന രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചാൽ വകുപ്പുതല നടപടിക്കോ കേസെടുത്തെ് അന്വേഷണത്തിനോ ശുപാർശ ചെയ്യും. എന്നാൽ സ്പെഷ്യൽ ഉദ്യോഗസ്ഥർ ശബ്ദരേഖ ചോർത്തിയിട്ടില്ലെന്നാണ് കൊച്ചി കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞിരുന്നത്. സ്വപ്നയുടെ മൊഴിയിൽ പ്രതികൂട്ടിലായ പൊലീസ് ഇനി എന്തു നിലപാടെടുക്കുമെന്നാണ് നിർണായകം.