സ്വര്‍ണ്ണക്കടത്ത്; പ്രതികളെ ആശുപത്രിയില്‍ എത്തിച്ചു, വൈദ്യപരിശോധനയ്ക്ക് ഒപ്പം കൊവിഡ് ടെസ്റ്റും നടത്തിയേക്കും
മൂന്നരയ്ക്കും നാലിനും ഇടയിലായിരിക്കും പ്രതികളെ എന്‍ഐെ കോടതിയില്‍ ഹാജരാക്കുക
കൊച്ചി: കേരളത്തിലെത്തിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ഒപ്പം കൊവിഡ് ടെസ്റ്റും നടത്താനാണ് സാധ്യത. ഇതിന് ശേഷം പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പ്രത്യേക ജഡ്ജി ഇവിടെയെത്തും. മൂന്നരയ്ക്കും നാലിനും ഇടയിലായിരിക്കും പ്രതികളെ ഹാജരാക്കുക. ജില്ലാ ആശുപത്രിക്ക് മുന്നില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
പ്രതികളെ എത്തിക്കുന്ന കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത കാവലാണ്. ബാരിക്കേഡുകള്‍ ഉപയോഗിച്ച് എന്‍ഐഎ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കുകയാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിന്‍റെ ടയറ് പഞ്ചറായതോടെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടര്‍യാത്ര നടത്തിയത്. വാളയാര്‍ അതിര്‍ത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു.
Read More: സ്വപ്നയുമായി വന്ന കാറിന്‍റെ ടയറ് പഞ്ചറായി; വടക്കഞ്ചേരിയിൽ നിന്ന് വണ്ടി മാറ്റി കയറ്റി