''എൻഫോഴ്സ്മെന്‍റ് അടക്കമുള്ള ആളുകൾ ഇടയ്ക്കിടയ്ക്ക് വരുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവരെ കയറ്റി വിട്ടത്. ഏത് ഫ്ലാറ്റിലാണ് സ്വപ്ന സുരേഷ് താമസിക്കുന്നത് എന്നാണ് ചോദിച്ചത്''

പാലക്കാട്: പൊലീസിൽ നിന്നാണെന്ന് പറഞ്ഞതുകൊണ്ട് തന്നെയാണ് ഉദ്യോഗസ്ഥരെ അകത്തേയ്ക്ക് കയറ്റി വിട്ടതെന്ന് സ്വപ്ന സുരേഷ് പാലക്കാട്ട് താമസിക്കുന്ന ഫ്ലാറ്റിന്‍റെ മാനേജർ കെ പ്രേംനാഥൻ. നാല് പേരാണ് രാവിലെ പതിനൊന്നരയോടെ എത്തിയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് എത്തിയത്. ബലം പ്രയോഗിച്ച് തന്നെയാണ് സരിത്തിനെ കൊണ്ടുപോയതെന്നും പ്രേംനാഥനും, ഫ്ലാറ്റിലെ സെക്യൂരിറ്റിയും വ്യക്തമാക്കുന്നു. 

''എൻഫോഴ്സ്മെന്‍റ് അടക്കമുള്ള ആളുകൾ ഇടയ്ക്കിടയ്ക്ക് വരുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവരെ കയറ്റി വിട്ടത്. ഏത് ഫ്ലാറ്റിലാണ് സ്വപ്ന സുരേഷ് താമസിക്കുന്നത് എന്നാണ് ചോദിച്ചത്. അവർക്ക് അതനുസരിച്ച് കാണിച്ച് കൊടുത്തു'. ഫ്ലാറ്റ് മാനേജർ പറയുന്നു.

''ഇവർ സരിതിനെ നിർബന്ധപൂർവ്വം വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. എന്നിട്ട് കടന്ന് കളഞ്ഞു. എച്ച്ആർഡിഎസ് ആണ് സ്വപ്ന സുരേഷിന് ഫ്ലാറ്റ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെ സമീപിച്ചത്. ഓണറാണ് ഫ്ലാറ്റ് കൊടുത്തത്. പൊലീസും മറ്റും വരുമോ എന്ന കാര്യം നേരത്തേ തന്നെ ഇവിടെയൊരു ആശങ്ക ഉണ്ടായിരുന്നതാണ്. എന്നാൽ ഇടയ്ക്കിടയ്ക്ക് എൻഫോഴ്സ്മെന്‍റ് അടക്കമുള്ള ആളുകൾ വരുമെന്ന് പറഞ്ഞിരുന്നതാണ്. അതുകൊണ്ടാണ് അവരെ കയറ്റി വിട്ടത്'', ഫ്ലാറ്റ് മാനേജർ പറയുന്നു. 

സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റാണ്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. സരിത്തിപ്പോൾ പാലക്കാട് വിജിലൻസ് ഓഫീസിലാണുള്ളത്. 

YouTube video player

പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1- ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കിൽ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോൾ പൊലീസിന്‍റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയർന്നതിനെത്തുടർന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിൽ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

YouTube video player