ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല- സ്വപ്ന സുരേഷ് പറഞ്ഞു.

തിരുവനന്തപുരം: അപകീര്‍ത്തിപരമായ പ്രതികരണം നടത്തിയെന്നാരോപിച്ച് ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സ്വപ്ന സുരേഷ്. ഒരാഴ്ചക്കുള്ളിൽ കമന്‍റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ കോടതിയിൽ കേസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഹസ്കറിന് നോട്ടീസയച്ച വിവരം സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. വക്കീല്‍ നോട്ടീസിന്‍റെ പകര്‍പ്പും സ്വപ്ന ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല- സ്വപ്ന സുരേഷ് പറഞ്ഞു. അതേസമയം കേസ് നേരിടുമെന്ന് അഡ്വ. ബി എന്‍ ഹസ്കര്‍ പ്രതികരിച്ചു. നോട്ടീസിന് എന്ത് മറുപടി കൊടുക്കണമെന്ന് അറിയാം. നിയമപരമായി നേരിടുമെന്നും ഹസ്കര്‍ പറഞ്ഞു.

സ്വപ്ന സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

'എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമന്‍റുകൾ ഞാൻ സഹിക്കാറില്ല. ഞാൻ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. എനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ ടീവിയിൽ സിപിഎമ്മിന്‍റെ പ്രതിനിധിയായി വരുന്ന ബി എൻ ഹസ്കറിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കും.

ഗോവിന്ദൻ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല.ഇത് രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വെച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.

Read More :  കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം; പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികൾ, ശ്രീനഗർ സന്ദര്‍ശനം ഉടൻ