വൈദികര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് സിറോ മലബാർ സഭ സിനഡ്
ഈ മാസം 24 നകം പ്രശ്നം പരിഹരിക്കാനുള്ള തീരുമാനം സിനഡ് സ്വീകരിച്ചില്ലെങ്കിൽ സഭ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് കഴിഞ്ഞദിവസം വിമത വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊച്ചി: സഭാ ഭൂമി ഇടപാട് അടക്കമുള്ള വിഷയങ്ങളിൽ കർദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ തുടങ്ങിയതായി സിറോ മലബാർ സഭ സിനഡ്. സഹായ മെത്രാന്മാരെ സസ്പെൻസ് ചെയ്തതടക്കം ഉള്ള വിഷയങ്ങളിൽ ഉചിതമായ പരിഹാരം വേണമെന്ന ഒരു വിഭാഗം വിശ്വാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ചർച്ചകൾ.
ഈ മാസം 24 നകം പ്രശ്നം പരിഹരിക്കാനുള്ള തീരുമാനം സിനഡ് സ്വീകരിച്ചില്ലെങ്കിൽ സഭ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് കഴിഞ്ഞദിവസം വിമത വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബാഹ്യ സമ്മർദ്ദത്തിനോ സമര ഭീഷണിക്കോ വഴങ്ങേണ്ടെന്നാണ് സിനഡിലെ അംഗങ്ങളുടെ പൊതുവികാരം. അത്തരം സമ്മർദത്തിന് തങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കാൻ ആകില്ലെന്ന് സിനഡും വ്യക്തമാക്കിയിട്ടുണ്ട്.
ഏതായാലും ഇന്ന് നടക്കുന്ന ചർച്ചകൾ സഭയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായകമാകും. ഈ മാസം 30 നാണു സിനഡ് സമാപിക്കുക. ആകെ 57ബിഷപ്പുമാരാണ് സിനഡ് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നത്.