സഭാ വ്യാജരേഖാ കേസ്: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
വൈദികർക്കൊപ്പം മൂന്നാം പ്രതി ആദിത്യനോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. വൈദികർ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനാണ് മൂന്നാം പ്രതിയായ ആദിത്യനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: വൈദികർക്കൊപ്പം മൂന്നാം പ്രതി ആദിത്യനോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. വൈദികർ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനാണ് മൂന്നാം പ്രതിയായ ആദിത്യനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സിറോ മലബാർ സഭ വ്യാജരേഖാ കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. വൈദികർക്കൊപ്പം മൂന്നാം പ്രതി ആദിത്യനോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ രേഖ കേസിൽ പ്രതി ചേർത്ത ഫാ. പോൾ തേലക്കാടിനെയും ഫാ. ആൻറണി കല്ലൂക്കാരനെയും പൊലീസിനു പുറമെ ഫോറൻസിക് വിദഗ്ധരും ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും കംപ്യൂട്ടറുകൾ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫൊറൻസിക് വിദഗ്ധരും ചോദ്യം ചെയ്തത്.
വൈദികർ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനാണ് മൂന്നാം പ്രതിയായ ആദിത്യനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് ആദിത്യന് ജാമ്യം അനുവദിച്ചപ്പോൾ കോടതിയും ഉത്തരവിട്ടിരുന്നു. അഞ്ചാം തീയതി വരെയാണ് വൈദികരെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരിക്കുന്നത്. മുൻ വൈദിക സമിതി അംഗവും അങ്കമാലി മറ്റൂർ പള്ളി വികാരിയുമായ ഫാ. ആന്‍റണി പൂതവേലിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
വ്യാജ രേഖ ചമച്ചതിനു പിന്നിൽ ഫാ. പോൾ തേലക്കാടിന് പങ്കുണ്ടെന്നും സഭയിലെ പതിനഞ്ചോളം വൈദികർ ഇതിന് ഒത്താശ ചെയ്തെന്നും ഫാ. ആൻറണി പൂതവേലിൽ നേരത്തെ പറഞ്ഞിരുന്നു. പത്തു ലക്ഷം രൂപ ഇതിനായി ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് മൊഴി നൽകിയതെന്നും കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.