Asianet News MalayalamAsianet News Malayalam

Mullaperiyar : കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില; രാത്രിയിൽ ഷട്ടർ തുറന്നു; പുലർച്ചെ മൂന്നെണ്ണം അടച്ചു

ഇന്നലെ രാത്രിയിൽ പക്ഷേ കേരളത്തിന്റെ ആവശ്യം പരി​ഗണിക്കാതെ സ്പിൽവേയിലെ മൂന്നു ഷട്ടർ കൂടി തമിഴ്നാട് തുറന്നിരുന്നു. അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയായിരുന്നു ഇത്

tamilnad opened 3 shutters in the mullaperiyar dam at night
Author
Mullaperiyar Dam, First Published Dec 5, 2021, 5:53 AM IST

മുല്ലപ്പെരിയാർ: അണക്കെട്ടിലെ(mullaperiyar dam) ജലനിരപ്പിൽ(water level) പുലർച്ചെയോടെ നേരിയ കുറവ്. 141.95 അടിയാണ് ഇപ്പോൾ ജലനിരപ്പ്. ഇതോടെ സ്പിൽ വേയിലെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്നലെ രാത്രിയിൽ പക്ഷേ കേരളത്തിന്റെ ആവശ്യം പരി​ഗണിക്കാതെ സ്പിൽവേയിലെ മൂന്നു ഷട്ടർ കൂടി തമിഴ്നാട് തുറന്നിരുന്നു. അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയായിരുന്നു ഇത്. . രണ്ടു ഷട്ടറുകൾ രാത്രി എട്ടു മണിക്കാണ് തുറന്നത്. 

30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1687 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോയത്. സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിരുന്നു

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.74 അടിയായി. മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്നാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും കഴിഞ്ഞ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളമൊഴുക്കിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ ആളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്.  വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൌൺസ്മെൻറുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.

അഞ്ചരയോടെ ഷട്ടറുകൾ അടച്ചു തുടങ്ങിയപ്പോഴാണ് വീടുകളിൽ നിന്നും വെളളം ഇറങ്ങിയത്. പിന്നീട് പത്തു മണിയായപ്പോൾ വീണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തി. ആശങ്കയിലായ പെരിയാർ തീരദേശ വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. 

ഇതിനിടെ മുല്ലപ്പെരിയാറിൽ പ്രശ്നത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഇന്ന് അവസാനിക്കും. രാവിലെ പത്തു മണിക്ക് പി ജെ ജോസഫ് എംഎൽഎ നാരങ്ങാനീരു നൽകി സമരം അവസാനിപ്പിക്കും

Follow Us:
Download App:
  • android
  • ios