ടാറ്റയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. സർക്കാർ ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നതിന് തെളിവായി മന്ത്രി കുഞ്ഞാലിക്കുട്ടി ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ, എൽഡിഎഫ് സർക്കാരാണ് പദ്ധതി തുടങ്ങിയതെന്ന് മുൻ മന്ത്രി പി രാജീവ് തിരുത്തി
തിരുവനന്തപുരം: ടാറ്റ കപ്പല്‍ നിര്‍മാണ ശാലയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ വാക്പ്പോര് തുടരുന്നു. ടാറ്റാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട മന്ത്രി കുഞ്ഞാലിക്കുട്ടിയെ മുന്‍ വ്യവസായ മന്ത്രി പി രാജീവ് തിരുത്തി. ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് കുഞ്ഞാലിക്കുട്ടി ഇന്നലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. തെളിവായി ജൂണ് 29 നടന്ന ചര്‍ച്ചയുടെ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ അതേ ചിത്രങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി കുഞ്ഞാലിക്കുട്ടിയെ തിരുത്തുകയായിരുന്നു മുന്‍ വ്യവസായ മന്ത്രി രാജീവ്. എല്‍ഡിഎഫ് സര്‍ക്കാല്‍ ധാരണാ പത്രത്തില്‍ ഒപ്പിടുകമാത്രമാണ് ചെയ്തതെന്നെ കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന്, എല്‍ ഡി എഫ് സര്‍ക്കാര്‍ ധാരണാ പത്രത്തില്‍ ഒപ്പിടുക മാത്രമല്ലെന്നും ജോലികള്‍ നേരത്തെ തന്നെ തുടങ്ങിയെന്നും രാജീവ് മറുപടി നൽകി.
മുഖ്യമന്ത്രിയുടെ മറുപടി എന്താകും
ടാറ്റാ സന്ദർശനവുമായി ബന്ധപ്പെട്ട കോടികളുടെ കണക്ക് കള്ളമല്ലെന്നും ആകെ നിക്ഷേപത്തുകയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന് മുഖ്യമന്ത്രി അങ്ങനെ പറയാന്‍ പാടില്ലെന്നും രാജീവ് ആവര്‍ത്തിച്ചു. എൽ ഡി എഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തുടര്‍ച്ചായുള്ള വാക്ക് പോര്. മുഖ്യമന്ത്രി ഇതില്‍ ഇനി എന്ത് മറുപടി പറയുമെന്നതാണ് ആകാംഷ.
കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞത്
ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തെത്തിയത്. ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ 29 നാണ് ചർച്ച നടന്നതെന്നും അതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റാ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുമാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്. ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വിവാദത്തിലാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.

