മലബാർ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ചൂട് കൂടി സംസ്ഥാനത്ത് അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലബാർ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നു.
കോഴിക്കോടാണ് നിലവിൽ താപനിലയിലെ വർധനവിൽ മുന്നിൽ. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിൽ കൂടി. കേരളത്തിലാകമാനം ശരാശരി മൂന്ന് ഡിഗ്രിക്ക് മുകളിൽ ഇതുവരെ താപനിലയിൽ വർധനവുണ്ടായെന്ന് കേന്ദ്രനിലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു.
ബുധനാഴ്ചയോടെ താപനില ആറ് ഡിഗ്രി വരെ കൂടാം. ഈ നിലയിൽ പോയാൽ പന്ത്രണ്ടാം തിയതിയാവുമ്പോൾ താപനില 10 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷകേന്ദ്രത്തിന്‍റെ ഗ്രാഫുകൾ പറയുന്നത്. ഈ വർദ്ധനവ് സൂര്യാഘാതത്തിനും മുകളിൽ ഉഷ്ണതരംഗമെന്ന് അവസ്ഥയാണ്.
മനുഷ്യന് താങ്ങാൻ കഴിയുന്ന താപനില കുറിക്കുന്ന ഹീറ്റ് ഇന്‍റെക്സ് പ്രകാരവും വലിയ ചൂടാണ് വരാൻ പോകുന്നത്. വിദേശ ഏജൻസികളുടെ കണക്കുകൾ കൂടി ക്രോഡീകരിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൾ തയാറാക്കുന്നത്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും കരുതലുകളെടുക്കുകയാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.
എന്നാൽ സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ പ്രവചനം അംഗീകരിക്കുന്നില്ല. പരമാവധി മൂന്ന് ഡിഗ്രി സെൽഷ്യസിന്‍റെ വർധനവാണ് സംസ്ഥാനത്ത് ഇവർ കണക്കാക്കുന്നത്. കേന്ദ്ര ഏജൻസിയുടെ കണക്കുകൾ സംസ്ഥാനത്തെ നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്തുവേണം വ്യാഖ്യാനിക്കാനെന്ന് ഡയറക്ടർ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി2സി പത്ത് ഡിഗ്രിവരെ ചൂട് കൂടുന്നത് ഇതിന് മുൻപ് കേരളം അനുഭവിച്ചില്ല. അതുണ്ടാകാതിരിക്കണമെങ്കിൽ വേനൽ മഴ കനിയണം.
