ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച ദേവാലയങ്ങൾ പൊളിക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലിസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച ദേവാലയങ്ങൾ പൊളിക്കുന്നു. ഒരു ക്ഷേത്രവും ഒരു പള്ളിയും ആണ് പൊളിക്കുന്നത്. ഇന്ന് രാവിലെ മുതൽ ആണ് പൂപ്പാറയിൽ കയ്യേറി നിർമ്മിച്ച ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങിയത്. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലിസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
88 കെട്ടിടങ്ങളും പൂർണമായി പൊളിച്ചുമാറ്റുമെന്നും പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്നും ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഒരു നിവൃത്തിയും ഇല്ലാത്തവരല്ല പുഴ കയ്യേറി കെട്ടിടം നിർമ്മിച്ചത്. ദുരന്തനിവാരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കും. കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
