വീട്ടമ്മയെ വൈദികൻ പീഡിപ്പിച്ചെന്ന പരാതി: നിലപാടറിയിച്ച് താമരശേരി രൂപത
- പളളിവികാരി ആയിരിക്കെ ഫാ മനോജ് ജേക്കബ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി
- ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്
കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി താമരശേരി രൂപത രംഗത്ത്. വൈദികനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെ ആഴ്ചകൾക്ക് മുൻപേ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നതായി അദ്ദേഹം പറഞ്ഞു. കേസന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.
പളളിവികാരി ആയിരിക്കെ ഫാ മനോജ് ജേക്കബ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി. ഇന്നലെ വൈകീട്ടാണ് കോഴിക്കോട്ട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കിയത്. 2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെയെത്തിയത്. വീട്ടമ്മയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു.
സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നല്‍കിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നുണ്ട്. ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതലയില്‍ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലായിരുന്നുവെന്നാണ് രൂപത ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണ് ഫാ മനോജ് ജേക്കബ് പ്ലാക്കൂട്ടമെന്നാണ് രൂപത അറിയിച്ചത്.