സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി റിമാന്റ് ചെയ്ത യുവാവിന് ജാമ്യം ലഭിച്ചു

കോഴിക്കോട്: സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി റിമാന്റ് ചെയ്ത യുവാവിന് ജാമ്യം ലഭിച്ചു. താമരശ്ശേരി ചെറുവാടി സ്വദേശി ഇര്‍ഫാനാണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ആതിര കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ വീതമുള്ള രണ്ട് ജാമ്യക്കാരുടെ ബോണ്ടും ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഹാജരാക്കിയും ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

മുക്കം പാഴൂരില്‍ കഴിഞ്ഞ ഡിസംബര്‍ 31ന് രാവിലെ 10 മണിക്കാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ യുവാക്കളായ സഹോദരങ്ങളെ ഇയാള്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പരിക്കേറ്റ സഹോദരങ്ങള്‍, ഇര്‍ഫാനോടുള്ള പൂര്‍വവിരോധത്താല്‍ ഇയാളെ മര്‍ദ്ദിക്കാനായി ആയുധങ്ങളുമായി ബൈക്കില്‍ വരവേ, അതുകണ്ട് ഭയപ്പെട്ടതിനാല്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതാണെന്നും, ഇര്‍ഫാന്‍ തന്നെയായിരുന്നു പരിക്കുപറ്റിയ ആളെ ആശുപത്രിയിലെത്തിച്ചതെന്നും പ്രതിഭാഗം അഡ്വക്കറ്റ് സി.ടി അഹമ്മദ്കുട്ടി വാദിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍, പത്ര വാര്‍ത്തകള്‍ എന്നിവയും പ്രതിഭാഗം അഡ്വക്കറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ വാദങ്ങള്‍ മുഖവിലക്കെടുത്താണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.