അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒൻപത് വയസുകാരി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നിർദേശം

കോഴിക്കോട്: താമരശേരിയിൽ ഒൻപത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് മനസിലാക്കിയതിന് പിന്നാലെ അടിയന്തിര ഇടപെടലുമായി ആരോഗ്യവകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ, തോടുകൾ , പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ ആരും കുളിക്കരുതെന്ന് നിർദേശം പുറപ്പെടുവിച്ചു. ഈ മേഖലകളിൽ ആരോഗ്യവകുപ്പ് പരിശോധനയും നടത്തി. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിലേയും വീട്ടിലേക്ക് വെള്ളമെത്തിച്ച കുടിവെള്ള പദ്ധതിയുടെയും സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. കുട്ടി രണ്ടാഴ്ച മുൻപ് സമീപത്തെ കുളത്തിൽ നീന്തൽ പഠിച്ചിരുന്നതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയേറ്റതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇക്കഴിഞ്ഞ ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9)ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ ഘട്ടത്തിൽ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചവർക്കും ബന്ധുക്കൾക്കും മനസിലായിരുന്നില്ല. പോസ്റ്റ്മോർട്ടം പരിശോധനയിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചതോടെ സാംപിളുകൾ ശേഖരിച്ച് വിദഗ്‌ധ പരിശോധന നടത്തി. ഇതിലാണ് കുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരമായിരുന്നു എന്ന് മനസിലായത്.

കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിക്ക് . കുടുംബത്തിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച താമരശേരി താലൂക്ക് ആശുപത്രി കുഞ്ഞിന് ചികിത്സ നൽകിയിരുന്നുവെന്ന് പ്രതികരിച്ചു. പനി ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നു. ആശുപത്രിയിൽ വച്ച് രക്ത പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

YouTube video player