പതിനാറുകാരിയെ ബംഗാളില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുവന്നു, യുവാവ് കസ്റ്റഡിയില്‍
ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത ഈ പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു.
മലപ്പുറം: ബംഗാളിൽ (Bengal) നിന്നു കടത്തിക്കൊണ്ടുവന്ന് വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈനും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ കാണാനില്ലെന്ന വിവരം നാഷനൽ ചൈൽഡ് റൈറ്റ്സ് കമ്മിഷനാണ് പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയെ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്നതായി സംശയിക്കുന്നതായും നാഷനൽ ചൈൽഡ് റൈറ്റ്സ് കമ്മിഷൻ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടി ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം വാഴക്കാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതായി കണ്ടെത്തി.
ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത ഈ പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കൾ ബംഗാൾ പൊലീസിന് പരാതി നൽകിയിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ആദ്യഭാര്യയില്‍ മൂന്നു വയസുള്ള ഒരു മകളുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നതടക്കം കേസ് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.