പ്രളയകാലത്തടക്കം ഹോർട്ടി കോർപ്പ് സംഭരിച്ച കാർഷിക വിളകൾക്ക് സമയബന്ധിതമായി പണം നൽകാത്തത് കർഷകർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കർഷകർക്കും സംഘങ്ങൾക്കുമായി ഏഴു കോടിയിലധികം രൂപ നൽകാനുണ്ടെന്നാണ് കണക്ക്
ഇടുക്കി: മറയൂർ, വട്ടവട മേഖലയിലെ പച്ചക്കറി കർഷകർക്ക് നൽകാനുള്ള കുടിശ്ശിക (arrears)രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് ഹോർട്ടി കോർപ്പ്(horticorp) ചെയർമാൻ എസ് വേണുഗോപാൽ. പച്ചക്കറി നൽകിയ ശേഷം പണത്തിനായി വർഷങ്ങളായുള്ള കർഷകരുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായേക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശീതകാല പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നത് ഇടുക്കിയിലെ വട്ടവട, കാന്തല്ലൂർ മേഖലകളിലാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും കർഷകർക്ക് നല്ല വില കിട്ടാനുമാണ് ഹോർട്ടി കോർപ്പ് ഇവിടെ നിന്നും പച്ചക്കറി സംഭരിച്ചു തുടങ്ങിയത്. എന്നാൽ 2017 മുതൽ സംഭരിച്ച പച്ചക്കറിയുടെ വില മുഴുവനായി കർഷകർക്ക് കിട്ടിയിട്ടില്ല. പതിനായിരക്കണക്കിനു രൂപയാണ് ഓരോരുത്തർക്കും കിട്ടാനുളളത്. വിഎഫ് പിസികെയുടെ കാന്തല്ലൂർ, വട്ടവട എന്നിവിടങ്ങളിലെ വിപണി വഴിയാണ് കർഷകരിൽ നിന്നും പച്ചക്കറി സംഭരിച്ചത്. കർഷകർ അംഗങ്ങളായുള്ള കാന്തല്ലൂർ ശീതകാല പച്ചക്കറി വിപണന സംഘത്തിന് മാത്രം ലഭിക്കേണ്ടത് പത്തു ലക്ഷത്തിലധികം രൂപ. പ്രളയകാലത്തടക്കം ഹോർട്ടി കോർപ്പ് സംഭരിച്ച കാർഷിക വിളകൾക്ക് സമയബന്ധിതമായി പണം നൽകാത്തത് കർഷകർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കർഷകർക്കും സംഘങ്ങൾക്കുമായി ഏഴു കോടിയിലധികം രൂപ നൽകാനുണ്ടെന്നാണ് കണക്ക്.
ഒപ്പം ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയ കച്ചവടക്കാർക്ക് എട്ടു കോടിയിലേറെ രൂപ നൽകാനുണ്ട്. ഇതിനുള്ള തുക അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷിവകുപ്പുമായി സഹകരിച്ച് ശീതകാല പച്ചക്കറി കർഷകർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കാനും ഹോർട്ടി കോർപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാനത്ത് കൂടുതൽ പച്ചക്കറി സംഭരണ വിപണന കേന്ദ്രങ്ങളും തുടങ്ങും