ബാറില്‍വെച്ച് പരിചയപ്പെട്ടു, മദ്യപാനം ഒരുമിച്ചാക്കി, ഒടുവിൽ കത്തികുത്ത്, അറസ്റ്റ്
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ ചെന്ത്രാപ്പിന്നിയിലുള്ള ഭാര്യവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് കത്തി പൊലീസ് കണ്ടെടുത്തു.
തൃശ്ശൂർ: കയ്പമംഗലത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം അരീക്കള സ്വദേശി സെയ്താലിയെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കാക്കാത്തിരുത്തി സ്വദേശി അബ്ദുള്ളയെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ബാറിൽ വെച്ചാണ് സെയ്താലിയും അബ്ദുള്ളയും പരിചയപ്പെടുന്നത്.
തുടർന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ശേഷം സെയ്താലിയുടെ കാറിൽ കയറി പോരുകയും ചെയ്തു. കാറിൽ വെച്ച് ഇരുവരും തർക്കമുണ്ടാകുകയും ഇതിനിടെ സെയ്താലി കത്തിയെടുത്ത് അബ്ദുള്ളയുടെ കഴുത്തിനും വയറിനും കൈക്കും വെട്ടുകയായിരുന്നു. തുടർന്ന് അബ്ദുള്ളയെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ ചെന്ത്രാപ്പിന്നിയിലുള്ള ഭാര്യവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് കത്തി പൊലീസ് കണ്ടെടുത്തു.
ഗ്യാസ് കുറ്റി കൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; വീട് വിറ്റ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമെന്ന് പൊലീസ്
തൃശ്ശൂർ കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം വിഷ്ണു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം വിഷ്ണു പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. ചോദ്യം ചെയ്യലിൽ സാമ്പത്തിക പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചു.