'നരബലിക്ക് ഇരയായോ'; പത്തനംതിട്ടയില്‍ 5 വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ, വീണ്ടും അന്വേഷണം
2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകൾ ആണ്. ഇതിൽ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷൻ പരിധിയിൽ ആണ്
പത്തനംതിട്ട :
പത്തനംതിട്ട : പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം . 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകൾ ആണ്. ഇതിൽ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷൻ പരിധിയിൽ ആണ് . തിരോധാനത്തിന് നരബലിയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
നരബലി കേസിലെ ഒന്നാം പ്രതി ഷാഫിക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു . ചിലർക്ക് പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുപോകാൻ ഷാഫി ശ്രമിച്ചതിന്‍റെ തെളിവുകളും പുറത്തുവന്നിരുന്നു. പത്തനംതിട്ടയിലെത്താൻ തനിക്കും ഷാഫി അരലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കൊല്ലപ്പെട്ട റോസ്‍ലിയുടെ സുഹൃത്തായ യുവതി വെളിപ്പെടുത്തിയത്.
വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ഷാഫിയുടെ സുഹൃത്തും ബിസിനസുകാരനുമായ ആൾ വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ചിരിക്കുന്ന സമയത്ത് ഒരിക്കൽ നിനക്ക് എത്ര കോടി വേണമെന്ന് എന്നോട് ചോദിച്ചു. വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ കാശ് ലഭിക്കുമെന്നും എന്നോട് പറഞ്ഞു. ഒരു സേട്ടിന് വേണ്ടിയാണെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി വെച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സ്ത്രീകൾ പിന്നീട് തിരിച്ച് വരില്ലെന്നും ഷാഫി തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു. സേട്ടിനെ ഷാഫിയുടെ ഭാര്യക്കും പരിചയമുണ്ടെന്ന് ഉറപ്പാണെന്നും സുഹൃത്ത് വ്യക്തമാക്കി
ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഷാഫിയുടെ വലയിൽ കൂടുതൽ പേർ കൂടുതൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് പത്തനംതിട്ട ജില്ലയിൽ സ്ത്രീകളെ കാണാതായത് സംബന്ധിച്ച പരാതികൾ വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.