സ്കൂൾ തുറക്കുമ്പോൾ ചിലവ് ചെറുതല്ല, രക്ഷിതാക്കൾ നെട്ടോട്ടത്തിൽ, വിപണിയിൽ ഉണർവ്വില്ലെന്ന് വ്യാപാരികൾ
സ്കൂൾ ബാഗ്, കുട, ഷൂ, യൂണിഫോം സ്കർട്ടും ഷർട്ടും, മാസ്ക്ക്, സ്റ്റീൽ വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ്, 10 നോട്ടുബുക്കുകൾ, സാനിറ്റൈസർ, പേന, കളർ പെൻ, ഇങ്ങനെ നീളുന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക.
തിരുവനന്തപുരം: തീരാത്ത കൊവിഡ് പ്രതിസന്ധിക്കിടയിൽ സ്കൂളുകൾ തുറക്കുമ്പോൾ, കുട്ടികൾക്കായുള്ള പഠനസാമഗ്രികൾ വാങ്ങലാണ് രക്ഷിതാക്കൾക്ക് മുന്നിലെ വലിയ കടമ്പ. ഒന്നിലധികം കുട്ടികൾ സ്കൂളിൽ പോകുന്ന ഇടത്തരം വീടുകളിൽ ഇതിനായി നല്ലതുക തന്നെ കണ്ടെത്തേണ്ട നിലയിലാണ്. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാതിരിക്കുമ്പോൾ, വിപണിയിൽ പ്രതീക്ഷിച്ച ഉണർവ്വ് കാണാനില്ലെന്ന് വ്യാപാരികളും പറയുന്നു.
ഡിസ്കൗണ്ടും കഴിച്ച് ശരാശരി വിലയിൽ പിടിച്ച് വാങ്ങാൻ ആണെങ്കിലും നല്ലൊരു തുക വേണം. സ്കൂൾ ബാഗ് , കുട, ഷൂ, യൂണിഫോം സ്കർട്ടും ഷർട്ടും, മാസ്ക്ക്, സ്റ്റീൽ വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ്, 10 നോട്ടുബുക്കുകൾ, സാനിറ്റൈസർ, പേന, കളർ പെൻ, ഇങ്ങനെ നീളുന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക.
ഏറ്റവും കുറഞ്ഞ കണക്കിൽ മൊത്തം 3213 രൂപയെങ്കിലുമാകും ഒരാൾക്ക്. ഒന്നിലധികം കുട്ടികളുള്ള വീടുകളിൽ ചെലവ് ഇരട്ടിയാകും. ഓൺലൈൻ ക്ലാസുകളിൽ നിന്ന് നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നതിന്റെ തിരക്ക് വ്യാപാരകേന്ദ്രങ്ങളിലും വലിയതോതിൽ ഇതുവരെയും പ്രകടമായിട്ടില്ല.