കളി പടയപ്പയോട് വേണ്ട;കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
ഇടുക്കി : മൂന്നാറിലെ കാട്ടാന പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ പിടികൂടാനായിട്ടില്ല.
കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.
മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. രണ്ട് മാസം മുമ്പ് വരെ ആന കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയ കഴിഞ്ഞ നവംബർ ഏഴ് മുതല്‍ കാര്യം മാറി. പടയപ്പ അക്രമകാരിയായി. അന്ന് തന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകിയിരുന്നു.
പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ മറവിൽ, ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ്