പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയ കവിതയുടെ പോസ്റ്റ്മോർട്ടം ഇന്ന്
രക്തസമ്മർദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു കവിത.
തിരുവല്ല: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ കവിത മരിച്ചത്.
രക്തസമ്മർദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. ഈ മാസം 12 നാണ് തിരുവല്ലയിൽ നടുറോഡിൽ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിൻ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. നിലവിൽ അജിൻ റെജിൻ മാത്യു മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ്. വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും പെൺകുട്ടി മരിച്ച സാഹചര്യത്തിൽ കൊലപാതകക്കേസായി മാറും.
പ്രതി അജിന്‍ പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ പെൺ കുട്ടിയുടെ അച്ഛന്‍റെ ഫോണിൽ വിളിച്ചും പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.