ദില്ലിയിൽ നിന്നും മടങ്ങി എത്തിയ ഗവർണർ കണ്ണൂർ വിസി ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് അടക്കം ഉള്ള നടപടികളിലേക്ക് ഉടൻ കടക്കും

തിരുവനന്തപുരം : ഗവർണർ സർക്കാർ പോര് അതിരൂക്ഷം. ഗവർണറെ വീണ്ടും മറി കടക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിന് ഓഗസ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകി. ഇന്നലെ രാത്രി ചേർന്ന സബ്ജക്ട് കമ്മിറ്റിയിൽ ആണ് പുതിയ ഭേദഗതി.കേരള വി സി യെ തീരുമാനിക്കാൻ ഗവർണർ സെർച് കമ്മിറ്റി രുപീകരിച്ചത് ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു. ഈ കമ്മിറ്റിയെ കൂടി മറി കടക്കാൻ ആണ് മുൻകാല പ്രാബല്യം. ഈ കമ്മിറ്റിയിലേക്ക് ഇത് വരെ കേരള സർവകലാശാല നോമിനിയെ നൽകിയിട്ടില്ല.

അതിനിടെ ദില്ലിയിൽ നിന്നും മടങ്ങി എത്തിയ ഗവർണർ കണ്ണൂർ വിസി ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് അടക്കം ഉള്ള നടപടികളിലേക്ക് ഉടൻ കടക്കും.സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല എന്ന സൂചനയാണ് ഗവർണർ ആവർത്തിക്കുന്നത്

ഗവർണ്ണറുടെ അധികാരം വെട്ടികുറക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണു ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. വിസി നിയമനത്തിൽ ഗവർണർമാർ വഴി ആ‍ര്‍എസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.ടി.ജലീൽ ആരോപിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ ശക്തമായി എതിർപ്പ് ഉന്നയിച്ചു.

ചട്ടപ്രകാരം മൂന്നംഗ സെ‍ര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാൻസല‍റെ നിയമിക്കേണ്ടത്. നിലവിൽ ഒരു യുജിസി പ്രതിനിധി, ഒരു ഗവര്‍ണറുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്ന രീതിയിലാണ് സെര്ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റിിയൽ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. അഞ്ച് അംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും അതു വഴി സര്‍ക്കാരിനെ താത്പര്യമുള്ളവരെ വൈസ് ചാൻസലര്‍ പദവിയിലേക്ക് കൊണ്ടു വരാനുമാണ് സര്‍ക്കാര്‍ പുതിയ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത് വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ അതേസമയം നിയമസഭ ബിൽ പാസ്സാക്കിയാലും ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്.