ബഹ്‌റൈനിലെ ശുദ്ധജല പ്ലാന്റിന് നേരെ ആക്രമണമുണ്ടായപ്പോൾ, കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണവും നടന്നു. കുവൈത്ത് സായുധ സേന ശത്രു ഡ്രോണുകളെ നേരിട്ടതായും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം സജീവമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്‌റൈനിൽ ശുദ്ധജല പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവസ കേന്ദ്രങ്ങൾ ആക്രമിക്കുന്നുവെന്ന് ബഹ്‌റൈൻ. ഇന്നലെ ബഹ്‌റൈനിൽ നിന്ന് അമേരിക്ക തൊടുത്ത മിസൈൽ ഇറാനിൽ ശുദ്ധജല പ്ലാന്റ് തകർത്തു എന്ന് ഇറാൻ ആരോപിച്ചിരുന്നു.
അതേസമയം കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യമിട്ട ആക്രമണമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെയോടെ രാജ്യത്തിന്‍റെ ആകാശപരിധിയിൽ പ്രവേശിച്ച ഡ്രോണുകളെ കുവൈത്ത് സായുധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പറഞ്ഞു.
കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണങ്ങളും ഡ്രോണുകളും തടയുന്നതിനായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയാണ് ഉണ്ടാകുന്നതെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകിയ സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം എന്നും അധികൃതർ അഭ്യർത്ഥിച്ചു.


