കാസർഗോട്ടെ സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം, പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി
നമ്മുടെ നാട്ടിൽ അനാവശ്യ പ്രശ്നം സൃഷ്ടിക്കാനുള്ള എന്തോ ഗൂഢ ഉദ്ദേശത്തിൻ്റെ ഭാഗമായിട്ടാവാം അത്തരം വാർത്ത പ്രചരിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാസർഗോഡ് അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാൻ നീക്കം നടക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. ഇല്ലാത്ത കാര്യം എങ്ങനെ വാർത്തയാക്കാം എന്നതിൻ്റെ ഉത്തമഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിർത്തിയിലെ ഏതെങ്കിലും ഗ്രാമത്തിൻ്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചിട്ട് പോലുമില്ല. എങ്ങനെയാണ് ഇങ്ങനെയുള്ള വാർത്ത വരുന്നത് എന്നറിയില്ല. ഇത്തരമൊരു കാര്യം ആശ്ചര്യകരമാണ്. നമ്മുടെ നാട്ടിൽ അനാവശ്യ പ്രശ്നം സൃഷ്ടിക്കാനുള്ള എന്തോ ഗൂഢ ഉദ്ദേശത്തിൻ്റെ ഭാഗമായിട്ടാവാം അത്തരം വാർത്ത പ്രചരിക്കുന്നത്. ഈ വിഷയത്തിൽ ഒരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഞ്ചേശ്വരം വില്ലേജിലെ പത്തോളം സ്ഥലപേരുകൾ മലയാള വല്‍കരിക്കാന്‍ കേരളം നടപടികൾ തുടങ്ങിയെന്നായിരുന്നു പ്രചരണം. ഇതിന് പിന്നാലെ മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുക വരെ ചെയ്തു. കർണാടക സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും വിവിധ കന്നഡ സംഘടനകളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇല്ലാ വാർത്ത വിവാദമാകുന്നതിനിടെയാണ് ഇങ്ങനെയൊരു നീക്കമേ ഇല്ലെന്ന് വ്യക്തമാക്കി കേരളം രംഗത്തെത്തുന്നത്.
Read More: കാസർകോട്ടെ സ്ഥലപേരുകൾ മലയാളവൽക്കരിക്കരുത്; കേരള സർക്കാരിനോട് എച്ച് ഡി കുമാരസ്വാമി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona