വണ്ടി ബ്രേക്ക്ഡൗണായത് നിമിത്തം റോഡരികിൽ നിർത്തിയിട്ടതാണ്. ഡ്രൈവർമാരുടെ ഫോൺ ഓഫായത് മൂലം ബന്ധപ്പെടാനായില്ല...

കൊച്ചി : എറണാകുളം മരടിൽ നിന്ന് പിടികൂടിയ പുഴുവരിച്ച മീൻ വളമാക്കാൻ കൊണ്ടുവന്നതെന്ന് കണ്ടെയ്നർ ഉടമ. വണ്ടി ബ്രേക്ക്ഡൗണായത് നിമിത്തം റോഡരികിൽ നിർത്തിയിട്ടതാണ്. ഡ്രൈവർമാരുടെ ഫോൺ ഓഫായത് മൂലം ബന്ധപ്പെടാനായില്ല. പിഴയടച്ച് വാഹനം തിരിച്ചെടുക്കാൻ അനുവദിക്കണമെന്നും ഉടമ രേഖാമൂലം മരട് നഗരസഭയ്ക്ക് കത്ത് നൽകി. ഉടമ നിയോഗിച്ച ആലപ്പുഴ സ്വദേശിയാണ് നഗരസഭയിൽ ഹാജരായി കത്ത് നൽകിയത്. 

എറണാകുളം മരടിൽ നിന്ന് 6,000 കിലോ പുഴുവരിച്ച മീൻ ആണ് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ പിടികൂടിയത്. വിജയവാ‍ഡ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്നറുകളിലാണ് മീൻ കണ്ടെത്തിയത്. ലക്ഷ്മി പ്രസാദിന്‍റേതാണ് പുഴുവരിച്ച മീൻകൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളും. പിഴയടച്ച് വാഹനം കൊണ്ടുപോകാൻ ഏജന്‍റിനെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഉടമ നേരിട്ടെത്താതെ വാഹനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മരട് നഗരസഭ.

പിടിച്ചെടുത്തവയിൽ ഒരു മാസത്തോളം പഴക്കമുള്ള മീനുകളുമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. മീൻ പെട്ടികളിലെ രേഖപ്പെടുത്തൽ അനുസരിച്ച് ബം​ഗളൂരു ആസ്ഥാനമായ പ്രമുഖ സീഫുഡ് കമ്പനിയുടേതാണ് മീൻ. മരടിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറുകളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാർ കണ്ടെയ്നർ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്. ചീഞ്ഞ മീനിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുർഗന്ധവുമുണ്ടായി. ഒരു കണ്ടെയ്നറിൽ 100 പെട്ടി മീനും മറ്റൊന്നിൽ 64 പെട്ടി മീനുമാണ് ഉണ്ടായിരുന്നത്. 

Read More : പെരുംകളിയാട്ട നഗരിയിൽ നിന്ന് ഐസ്ക്രീം കഴിച്ചു; പയ്യന്നൂരിൽ 100 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ