തുറക്കാൻ തയ്യാറെടുത്ത് സംസ്ഥാനത്തെ തീയേറ്ററുകൾ; കാണികളെത്തുമോ എന്ന ആശങ്കയിൽ ഉടമകൾ
വിനോദ നികുതി ഈടാക്കുന്നതിലും തീയേറ്ററുകൾക്ക് വൈദ്യുതി ഫിക്സഡ് ചാർജ് ഇനത്തിൽ കുടിശ്ശിക തീർക്കാനുള്ളതിലും ഉടമകൾക്ക് പ്രതിഷേധമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. മാസങ്ങളായി അടഞ്ഞു കിടന്നിരുന്നതിനാൽ മിക്ക തീയേറ്ററുകളിലും അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ചലച്ചിത്രസംഘടനകളുടെ നാളത്തെ യോഗത്തിന് ശേഷം മാത്രമേ തീയേറ്ററുകൾ എന്ന് തുറക്കണമെന്ന കാര്യത്തിൽ തീരുമാനമാകൂ
തീയേറ്റർ തുറന്നാലും ആളുകയറണമെങ്കിൽ താരചിത്രങ്ങൾ പ്രദർശിപ്പിക്കണം. വിജയിയുടെ മാസ്റ്റർ ജനുവരി 13ന് റിലീസിനെത്തുമെന്നതിലാണ് തീയേറ്ററുകൾ പ്രതീക്ഷ വയ്ക്കുന്നത്. തുടർന്ന് ഏത് ചിത്രം പ്രദർശിപ്പിക്കുമെന്നതിൽ വ്യക്തതയില്ല. മോഹൻലാലിന്റെ മരയ്ക്കാർ അടക്കമുള്ള ചിത്രങ്ങൾ മാർച്ച് അവസാനമാണ് റിലീസിനെത്തുക. ചെറിയ സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കൾ തയ്യാറായാലും കാണികളെത്തുമോ എന്ന ആശങ്ക ബാക്കിയാണ്.
വിനോദ നികുതി ഈടാക്കുന്നതിലും തീയേറ്ററുകൾക്ക് വൈദ്യുതി ഫിക്സഡ് ചാർജ് ഇനത്തിൽ കുടിശ്ശിക തീർക്കാനുള്ളതിലും ഉടമകൾക്ക് പ്രതിഷേധമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. പ്രദർശിപ്പിക്കാൻ സിനിമ വേണം, കേറാൻ ആളുവേണം, അല്ലാതെ തീയേറ്റർ തുറന്നിട്ടെന്തിനാ എന്ന് തീയേറ്റർ ഉടമകൾ ചോദിക്കുന്നു.