വീട്ടുകാര്‍ പുറത്തുപോയ തക്കത്തിനാണ് മോഷ്ടാവ് സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. 125 പവൻ സ്വര്‍ണാഭരങ്ങളും 65000 രൂപയുമാണ് മോഷണം പോയത്.

മലപ്പുറം: എടപ്പാള്‍ ചേകന്നൂരില്‍ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റിലായി. വീട്ടുകാരുടെ ബന്ധുവായ പന്താവൂര്‍ സ്വദേശി മൂസക്കുട്ടിയെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ചേകന്നൂര്‍ പുത്തംകുളം മുതമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ തക്കത്തിനാണ് മോഷ്ടാവ് സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. 125 പവൻ സ്വര്‍ണാഭരങ്ങളും 65000 രൂപയുമാണ് മോഷണം പോയത്.

Add Asianetnews as a Preferred SourcegooglePreferred

വാതില്‍ പൊളിക്കാതെയാണ് മോഷ്ടാവ് വീടിനകത്ത് കടന്നിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വീട്ടുകാരുമായി ബന്ധമുള്ള ആരെങ്കിലുമാവും മോഷ്ടാവെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഈ അന്വേഷണമാണ് സമീപത്തുതന്നെ താമസിക്കുന്ന ബന്ധു മൂസക്കുട്ടിയിലേക്ക് എത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന മൂസക്കുട്ടി ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളയാളാണ്. കവര്‍ച്ച മൂസക്കുട്ടി ഒറ്റക്ക് ആസൂത്രണം ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. 

വീടിന്‍റെ താക്കോല്‍ നേരത്തെ കൈക്കലാക്കി ഡ്യൂപ്ലിക്കറ്റ് താക്കോലുണ്ടാക്കി കവര്‍ച്ചയ്ക്ക് മൂസക്കുട്ടി അവസരം കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വീട്ടുകാര്‍ തൃശ്ശൂരിലെ ബന്ധുവീട്ടിലേക്ക് വീടു പൂട്ടി പോയ തക്കം നോക്കി മൂസക്കുട്ടി ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് അലമാരയിലെ സ്വര്‍ണാഭരങ്ങളും പണവും കവരുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സ്വര്‍ണാഭരണവും പണവും പൊലീസ് കണ്ടെത്തി.