'സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളമെന്ന് തെറ്റായ പ്രചാരണം നടക്കുന്നു, നാടിനെയാകെ ഇകഴ്ത്തുന്നു'; മുഖ്യമന്ത്രി
കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാമെന്നും പിണറായി വിജയന്‍
കണ്ണൂര്‍: സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കയായിരുന്നു പിണറായി.
ട്രേഡ് യൂണിയനുകളുടെ സമരം മൂലം സ്ഥാപനം അടച്ചിട്ടതിനാല്‍ വന്‍ കടക്കെണിയിലേക്ക് നീങ്ങുന്നതായി പ്രവാസി സംരഭകന്‍
കോഴിക്കോട് തൊണ്ടയാട് നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കെഇആര്‍ എന്‍റര്‍പ്രൈസസാണ് സമരം മൂലം അടച്ചിട്ടിരിക്കുന്നത്. സമരം തുടര്‍ന്നാല്‍ പ്രവാസ ജീവിതത്തിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് സിപിഎം അനുകൂല സംഘടനായ വ്യാപാരി വ്യവസായി സമിതി നേതാവ് റഷീദ് പറയുന്നത്. തൊഴില്‍ നല്‍കാന്‍ തയ്യാറാകാത്തതു കൊണ്ട് സമരം നടത്തേണ്ടി വന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ വിശദീകരണം.
പ്രവാസിയായ കെ ഇ റഷീദ് ജനുവരിയിലാണ് തൊണ്ടയാട് ബൈപ്പാസില്‍ നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ ലോഡിറക്കാനും കയറ്റാനുമായി നിയോഗിച്ചിരുന്നു. എന്നാല്‍ ഇവര്‍ ലോഡിറക്കുന്നത് കഴിഞ്ഞ മാസം ചുമട്ടുതൊഴിലാളികള്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം..ട്രേഡ് യൂണിയനുകള്‍ സമരം ശക്തമാക്കിയതോടെ കഴിഞ്ഞ മാസം 15ന് സ്ഥാപനം അടച്ചു. സ്ഥാപനം തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ കടക്കെണിയിലാകുമെന്നാണ് റഷീദ് പറയുന്നത്. തൊഴില്‍ നല്‍കാന്‍ തയ്യാറായാല്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാണെന്നാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്..ലേബര്‍ കമ്മീഷണര്‍ക്കും ചേവായൂര്‍ പോലീസിലും പരാതി നല്‍കി കാത്തിരിക്കുകയാണ് റഷീദ്.