മുല്ലപ്പെരിയാർ സ്പിൽവേയിൽ നിന്നും കുതിച്ചൊഴുകിയ വെളളം ഇത്തവണ ആറ് തവണയാണ് വള്ളക്കടവ് മുതൽ കീരിക്കര വരെയുള്ള ഭാഗത്തെ വീടുകളിൽ കയറിയത്. ഏറ്റവുമധികം ജലമൊഴുക്കിയ ആറാം തിയതിയാണ് കൂടുതൽ വീടുകളിൽ വെള്ളം കയറിയത്.
ഇടുക്കി: മുല്ലപ്പെരിയാർ (Mullaperiyar) അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് പലതവണ വീടുകളിൽ വെള്ളം കയറിയിട്ടും പെരിയാർ (Periyar) തീരത്ത് താമസിക്കുന്നവർക്ക് നഷ്ട പരിഹാരം ഒന്നുമില്ല. പ്രളയജലം കയറിയ വീട്ടുടമകൾക്ക് ലഭിക്കേണ്ട അടിയന്തര ആശ്വാസമായ പതിനായിരം രൂപ പോലും നൽകാൻ നടപടിയില്ല. മുല്ലപ്പെരിയാർ സ്പിൽവേയിൽ നിന്നും കുതിച്ചൊഴുകിയ വെളളം ഇത്തവണ ആറ് തവണയാണ് വള്ളക്കടവ് മുതൽ കീരിക്കര വരെയുള്ള ഭാഗത്തെ വീടുകളിൽ കയറിയത്. ഏറ്റവുമധികം ജലമൊഴുക്കിയ ആറാം തിയതിയാണ് കൂടുതൽ വീടുകളിൽ വെള്ളം കയറിയത്. പല വീടുകളിലും മുട്ടൊപ്പം വെള്ളമെത്തി. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടു വില്ലേജുകളിലായി 122 വീടുകളിൽ വെള്ളം കയറി.
പലർക്കും വീട്ടുസാധനങ്ങളും തുണിയുമൊക്കെ നഷ്ടമായി. രണ്ടാഴ്ചയോളം പണിക്കും പോകാനായില്ല. കടശ്ശിക്കാട്, മഞ്ചുമല, ചുരക്കുളം എന്നീ ഭാഗത്തെ വീടുകളിലാണ് ഏറ്റവും കൂടുതൽ തവണ പ്രളയ സമാനമായ രീതിയിൽ വെള്ളമെത്തിയത്. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും കണക്കെടുപ്പല്ലാതെ മറ്റൊന്നും നടന്നില്ല. വെള്ളം കയറിയ വീടുകൾക്കെല്ലാം ബലക്ഷയമുണ്ട്. പലരുടെയും വയറിംഗ് നശിച്ചു. ചെളികയറിയ വീടുകൾ പലതവണ വൃത്തിയാക്കേണ്ടി വന്നു. കിണറുകളിൽ മലിനജലം എത്തിയത് രോഗങ്ങൾക്കും കാരണമായി. മഞ്ചുമല വില്ലേജിൽ മാത്രം 43 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വീടുകൾക്കുണ്ടായത്. 50 ലക്ഷത്തിലധികം രൂപയുടെ തൊഴിൽ നഷ്ടവുമുണ്ടായി. സർക്കാർ സഹായം കിട്ടിയാൽ മാത്രമേ ഇവർക്ക് തിരികെ പഴയ ജീവിതത്തിലേക്ക് എത്താനാകു.
