ഗവർണറുടെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ സഹകരണ മനോഭാവം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം, പ്ലസ് വൺ സീറ്റ് വർദ്ധനവ്, സംയോജിത ഗതാഗത സംവിധാനം തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങളും പ്രസംഗത്തിൽ ഉൾപ്പെട്ടു.
തിരുവനന്തപുരം: ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇത്തവണ കേന്ദ്ര സർക്കാറിനെ പരാമർശങ്ങൾ ഇല്ല. വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതിൽ ആകാംക്ഷയുണ്ടായിരുന്നു. കേന്ദ്ര സർക്കാറുമായി പരമാവധി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു. അതേസമയം, നയപ്രഖ്യാപനം തുടങ്ങുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും വന്ദേ മാതരം വീണ്ടും മുഴുവൻ വായിച്ചില്ല. രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാന്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ, മുഴുവൻ വായിക്കണമെന്ന് ഗവർണറും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു.
വന്ദേ മാതരത്തില്‍ ഗവർണറുടെയും ലോക്‌ഭവൻ്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്‌ചവെക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകും. സേവന മേഖലയിൽ നിന്ന് പിന്മാറില്ല. കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കും. ന്യായവും അർഹവുമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗ്യാരൻ്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവർത്തിക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.
