വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്തു അന്തിമ തീരുമാനം എടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദൽ നിർദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. പീക്ക് സമയത്ത് ഉപഭോഗം കുറക്കാൻ വ്യവസായസ്ഥാപനങ്ങളോടും കെഎസ്ഇബി ആവശ്യപ്പെടും.
സംസ്ഥാന വ്യാപകമായ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കേണ്ടെന്ന് ഇന്നലെ വൈദ്യുതിമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു. അതിന് പകരമായി സർക്കാർ നിർദ്ദേശിച്ച പ്രകാരം കെഎസ്ഇബി മുന്നോട്ട് വെക്കുന്നതാണ് മേഖലാ തിരിച്ചുള്ള നിയന്ത്രണം. ഉപഭോഗം കുത്തനെ കൂടിയ സ്ഥലങ്ങളിലാകും നിയന്ത്രണം. നിലവിൽ മലബാറിലാണ് ഉപഭോഗം കൂടുതൽ. ഒപ്പം ഉപഭോഗം കൂടിയ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളോട് പീക്ക് ടൈമിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താനും ആവശ്യപ്പെടും.
വ്യാപാരസ്ഥാപനങ്ങൾ അടച്ചാലും പുറത്ത് പ്രവർത്തിക്കുന്ന അലങ്കാര വിളക്കുകളും ബോർഡുകളും ഓഫ് ചെയ്യാനും ആവശ്യപ്പെടും. എസിയുടെ ഉപഭോഗം കുറക്കാൻ ഗാർഹിക ഉപഭോക്താക്കളോടും നിർദ്ദേശിക്കും. ഈ രീതിയിലെ നിയന്ത്രണം വഴി പ്രതിദിനം 150 മെഗാ വാട്ട് ഉപയോഗം എങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം. കൂടുതലായി വൈദ്യുതി ഉപയോഗം വരുന്ന ട്രാൻസ്ഫോർമറുകളുടെ പട്ടികയുണ്ടാക്കാൻ ചീഫ് എഞ്ചിനിയർമാരെ ചുമതലപ്പെടുത്തി.
എഞ്ചിനിയർമാർ തയ്യാറാക്കി നൽകുന്ന ചാർട്ട് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന് ശേഷം നടക്കുന്ന ചർച്ചയിലാകും അന്തിമ തീരുമാനം എടുക്കുക. എങ്ങിനെ, എവിടെ, എപ്പോൾ നിയന്ത്രണം കൊണ്ട് വരുമെന്ന കാര്യത്തിൽ കെഎസ്ഇബി സർക്കുലർ ഇറക്കും. ജനവികാരം എതിരാക്കുന്നത് ഒഴിവാക്കാനാണ് ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കാത്തത്. ഒപ്പം ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കുന്നത് കേന്ദ്ര ഗ്രാൻറിനെയും കടമെടുപ്പ് പരിധിയെയും ബാധിക്കുന്നതും സർക്കാർ കണക്കിലെടിക്കുന്നു

