വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സം​ഗ പരാതിയിലെ പരാതിക്കാരി പത്തനംതിട്ട സ്വ​ദേശിയെന്ന് വിവരം. വി​ദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിൻ്റെ വിശദമായ മൊഴി എടുക്കും. എസ്ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഷൊർണൂർ ഡിവൈഎസ്പി ഇന്നലെ അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിൽ എത്തി രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാൻ കർശന നിർദേശം ഉണ്ടായിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ജി പൂങ്കുഴലി എ ആർ ക്യാംപിലേക്ക് എത്തിയിട്ടുണ്ട്. 

ആദ്യ രണ്ടു പരാതികളിലേതുപോലെ തന്നെ ബലാത്സംഗവും പീഡനവും ഭീഷണിയും ആരോപിച്ച് ആണ് ഈ പരാതിയും വന്നിട്ടുള്ളത്. ഇപ്പോൾ വിദേശത്ത് താമസിക്കുന്ന വിവാഹിതയായ യുവതി ആണ് രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ഇ മെയിൽ വഴി പരാതി നൽകിയത്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടതെന്നും പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ഒരു കുഞ്ഞ് വേണം എന്നും കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു.

ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയാതെ കടന്നാക്രമിച്ചു. നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം എന്ന് പരാതിക്കാരി പറയുന്നു. മുഖത്ത് അടിക്കുകയും ദേഹമാകെ മുറിവുണ്ടാകുകയും ചെയ്തു. ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. മറ്റ് ആരുടെ എങ്കിലും കുഞ്ഞാകും എന്ന് അധിഷേപിക്കുകയും ചെയ്തു. അതിൽ മനം നൊന്ത് താൻ ഡിഎൻഎ പരിശോധനക്ക് തയ്യാറായി. എന്നാൽ രാഹുൽ വിസമ്മതിച്ചു. ഇതിനുള്ള തെളിവുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

തുടർന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും ഉണ്ടായി. ഇതിനിടെ ഗർഭം അലസി. ഇക്കാര്യം പറയാൻ വിളിച്ചപ്പോൾ ഫോണിൽ ബ്ലോക്ക് ചെയ്തു. കടുത്ത ശാരീരിക മനസിക പ്രശ്നങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും അടുപ്പത്തിന് ശ്രമിച്ചു. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു. ഫ്ലാറ്റ് വാങ്ങാനായി താനും രാഹുലും ഒരു നിർമാണ ഗ്രൂപ്പിനെ സമീപിച്ചു. ഫ്ലാറ്റ് വാങ്ങൽ നടന്നില്ല എങ്കിലും പലപ്പോഴായി രാഹുൽ തന്നിൽ നിന്നും വലിയ സാമ്പത്തിക സഹായം കൈപ്പറ്റി. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകി.

രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ താനും പരാതിയുമായി മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുൽ ഭീഷണിപ്പെടുത്തി. കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയെന്നുമാണ് യുവതിയുടെ പരാതിയിലെ വിശദാംശങ്ങള്‍.

Rahul Mamkootathil | Asianet News Live | Malayalam Live News | Breaking News l Kerala News Updates