Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളം: പിപിപി മാതൃക തുടങ്ങിയത് കേരളമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

പൊതു സ്വകാര്യ പങ്കാളിത്ത മാതൃക ആദ്യം നടപ്പിലാക്കിയതും അത് വിജയകരമാക്കിയതും കേരളമാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു

Thiruvananthapuram Airport Kerala is Pioneer in PPP model says Union Minister Hardeep Singh Puri
Author
Delhi, First Published Aug 21, 2020, 9:36 PM IST

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ കേരളത്തിന്റെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ വീണ്ടും ഇതിനെതിരെ കേന്ദ്രമന്ത്രി വ്യോമയാന മന്ത്രി രംഗത്തെത്തി. പൊതു സ്വകാര്യ പങ്കാളിത്ത മാതൃക ആദ്യം നടപ്പിലാക്കിയതും അത് വിജയകരമാക്കിയതും കേരളമാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മുംബൈ, ദില്ലി വിമാനത്താവളങ്ങൾ യുപിഎ കാലത്താണ് സ്വകാര്യവത്കരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

"വിമാനത്താവളങ്ങളുടെ കാര്യത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ആദ്യ മാതൃക കേരളത്തിൽ നിന്നാണ്. ഈ തരത്തിൽ ആദ്യം നിലവിൽ വന്നത് കൊച്ചിയിലെ വിമാനത്താവളമാണ്. പ്രതിവർഷം 13 ലക്ഷം യാത്രക്കാരുമായി ലാഭകരമായി ഇന്ന് കൊച്ചി പ്രവർത്തിക്കുന്നു. 2019-20 കാലത്ത് കൊവിഡിന് മുൻപ് വരെ 9.62 ദശലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത്.

കണ്ണൂരാണ് മറ്റൊരു വിജയകരമായ മാതൃക. കൊച്ചി വിമാനത്താവളത്തിന് തറക്കല്ലിട്ടത് 1994 ൽ യുഡിഎഫ് ഭരണകാലത്താണ്. ഉദ്ഘാടനം ചെയ്തത് 1999 ൽ എൽഡിഎഫ് സർക്കാരും. പിപിപി മാതൃകയിൽ രണ്ട് പ്രധാന വിമാനത്താവളങ്ങൾ വിജയകരമായി നടത്തുന്ന സംസ്ഥാന സർക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ എതിർപ്പുന്നയിക്കുന്നത്. ഇതിനെ കേരളത്തിൽ സർവകക്ഷി യോഗം വിളിച്ച് എതിർത്തതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തിന്റെ 33 ശതമാനലും ദില്ലി, മുംബൈ വിമാനത്താവളങ്ങൾ വഴിയാണ്. 2006-07 കാലത്ത് യുപിഎ സർക്കാരാണ് ഇത് രണ്ടും സ്വകാര്യവത്കരിച്ചത്. ഇതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇപ്പോഴത്തെ ആറ് വിമാനത്താവളങ്ങളും വഴി ആകെ 10 ശതമാനം യാത്രക്കാർ മാത്രമാണ് ഉള്ളത്. കേരളം സ്വകാര്യവത്കരണത്തിന് എതിരാണെങ്കിൽ ലേലത്തിൽ പങ്കെടുത്തത് എന്തിനാണ്?

ലേലത്തുക പത്ത് ശതമാനത്തിൽ താഴെയായിരുന്നെങ്കിൽ കൂടുതൽ അവസരം കിട്ടിയേനെ. എന്നാൽ കേരളം മുന്നോട്ട് വച്ചത് 19.64 ശതമാനം തുകയാണ്. 2019 ഡിസംബറിൽ അവർ കേരള ഹൈക്കോടതിയെ സമീപിച്ചു, ആ ഹർജി കോടതി തള്ളി. സ്റ്റേ ആവശ്യപ്പെട്ട് കേരളം പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഇത് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. സ്റ്റേ ലഭിച്ചില്ല. 

ഈ വിമാനത്താവളങ്ങൾ ലീസ് കാലമായ 50 വർഷത്തിന് ശേഷം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് തന്നെ കൈമാറും. കസ്റ്റംസ്, ഇമ്മിഗ്രേഷൻ, പ്ലാന്റ് ആനിമൽ ക്വാറന്റൈൻ, ആതുര സേവനം, വിവര വിനിമയ നിരീക്ഷണ എയർ ട്രാഫിക് മാനേജ്മെന്റ് അടക്കമുള്ള സേവനങ്ങളുടെ സ്വതന്ത്ര ചുമതല സർക്കാർ ഏജൻസികൾക്ക് തന്നെയായിരിക്കും" എന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios