തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. കോര്‍പ്പറേഷൻ ഭരണം നിലനിര്‍ത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തി എൽഡിഎഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. കോര്‍പ്പറേഷൻ ഭരണം നിലനിര്‍ത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തി എൽഡിഎഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം തെളിഞ്ഞു. നേരത്തെ കോണ്‍ഗ്രസും, ബിജെപിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 93 സീറ്റുകളിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ടു സീറ്റുകളിൽ പിന്നീട് പ്രഖ്യാപിക്കും. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും. ബിജെപിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്. അതേസമയം, കോഴിക്കോട് ആയതിനാലാണ് മേയര്‍ ആര്യാ രാജേന്ദ്രൻ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാത്തതെന്ന് വി ജോയി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ആരെയും പ്രഖ്യാപിക്കുന്നില്ലെന്നും വി ജോയി പറഞ്ഞു.

പേട്ടയിൽ എസ്‍പി ദീപക്, മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പേര് പട്ടികയിൽ ഇല്ല

പേട്ടയിൽ എസ് പി ദീപകും കുന്നുകുഴിയിൽ ഐപി ബിനുവും വഴുതക്കാടും രാഖി രവിയും സ്ഥാനാര്‍ത്ഥിയാകും. ജഗതിയിൽ പൂജപ്പുര രാധാകൃഷ്ണനെയാണ് എൽ‍ഡിഎഫ് രംഗത്തിറക്കിയത്. അതേസമയം മേയര്‍ ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിൽ നിലവിൽ ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരത്തിനുണ്ട്. വഞ്ചിയൂരിൽ വഞ്ചിയൂര്‍ ബാബുവും ചാക്കയിൽ ചാക്ക ശ്രീകുമാറും പുന്നയ്ക്കാമുഗളിൽ ആര്‍പി ശിവജിയും മത്സരിക്കും. 30 വയസിന് താഴെയുള്ള 13പേരാണ് മത്സരിക്കുന്നത്. ആലത്തറ വാര്‍ഡിൽ 21 വയസുള്ള മേഘ്ന സ്ഥാനാര്‍ത്ഥിയാകും.

YouTube video player