കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യും. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. കോർപ്പറേഷൻ ഭരണം സുഗമമായി മുന്നോട്ട് പോകുമെന്ന് മേയർ വി വി രാജേഷ് പ്രതികരിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഖമമായി മുന്നോട്ട് പോകുമെന്ന് മേയര്‍ വി വി രാജേഷ്. നിലവില്‍ സങ്കീർണ്ണമായ സാഹചര്യമില്ലെന്നും പ്രതിസന്ധി ഉണ്ടാകില്ലെന്നും വി വി രാജേഷ് പറഞ്ഞു. ഈ ടേമിൽ ആരും അയോഗ്യരാകില്ല. ഭരണസമിതി അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷം വിമർശിക്കുകയാണ്. തോറ്റ് മാനസികമായി അംഗീകരിച്ചാൽ മതിയെന്നും വി വി രാജേഷ് പരിഹസിച്ചു. സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞുവെന്നും കോർപ്പറേഷൻ സെക്രട്ടറി, ലീഗൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആർ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്
കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ വെച്ച് നടക്കും. ചടങ്ങ് രാവിലെ 11ന് ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു. കേരളത്തിൽ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.
