'ആരും ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ട'; പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്ന് തിരുവഞ്ചൂർ
ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ.
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പൂർണമായും തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്നലെ കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും ആരും ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ല. ഉമ്മൻ ചാണ്ടിയെ അവഗണിക്കുന്ന രീതി ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ പരിധി വിടില്ല. എന്റെ പാർട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ല. താൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാല്‍, പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ വിമര്‍ശിച്ചു.
കോൺഗ്രസിന്റെ കേരള നേതൃത്വത്തിൽ വിശ്വാസമുണ്ട്. അവർക്ക് ഹൈക്കമാൻഡിന്റെ സഹായവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടി നല്ല പക്വത ഉള്ള നേതാവാണ്. അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. അദ്ദേഹം ഈ പ്രശ്നവും തീർക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. എനിക്ക് പബ്ലിസിറ്റി കിട്ടാൻ ഉമ്മൻചാണ്ടിയെ ഒരു ഐറ്റം ആക്കാൻ താനില്ലെന്നും തർക്കങ്ങൾ പ്ലാറ്റ്ഫോമിൽ പറഞ്ഞ് തീർക്കണം. തീ കൊടുക്കുന്ന സമീപനം ശരിയല്ല. എല്ലാവരുടേയും മനസ് നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona