പ്രതിസന്ധികളെല്ലാം മറികടന്ന് ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബി എം ആൻഡ് ബി സി നിലവാരത്തിൽ ഉയർത്തിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച കടത്തനാടൻകല്ല് - ഞെള്ളോറപ്പള്ളി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ റോഡുകളും ഈ നിലവാരത്തിലേക്കുയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനപാത 38 പി യു കെ സി റോഡിൽനിന്ന് ആരംഭിച്ച് അമ്പലക്കുളങ്ങര -വട്ടക്കണ്ടിപാറ റോഡിൽ അവസാനിക്കുന്ന പ്രധാന പാതയാണ് കടത്തനാടൻകല്ല് - ഞെള്ളോറപ്പള്ളി റോഡ്. 3.5 കോടി രൂപ ചെലവിട്ടാണ് 2.200 കിലോമീറ്റർ റോഡിന്‍റെ നവീകരണം. സുരക്ഷയുടെ ഭാഗമായി സൂചന ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കും. പ്രതിസന്ധികളെല്ലാം മറികടന്ന് ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച പൊക്ലാറത്ത് താഴെ -മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തടസ്സങ്ങളെല്ലാം തട്ടിമാറ്റി ദേശീയപാത യാഥാർത്ഥ്യമാക്കാൻ സർക്കാർ ഇടപെടും. എന്നാൽ, നിർമ്മാണത്തിൽ തെറ്റായ പ്രവണതകൾ കണ്ടാൽ അതിനോട് ഒത്തുതീർപ്പ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

പൊക്ലാറത്ത് താഴെ-മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡിൽ മാണിക്കോത്ത് താഴെപ്പാലം മുതൽ പള്ളിയത്ത് വരെയുള്ള 1.6 കിലോമീറ്റർ ദൂരം 3 കോടി 96 ലക്ഷം രൂപ ചെലവഴിച്ചാണ് ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിച്ചത്. മാണിക്കോത്ത് താഴെ പാലത്തിന് സമീപത്തായി 150ഓളം മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും ഇൻറർലോക്ക് പതിച്ച് കൈവരിസ്ഥാപിച്ചിട്ടുണ്ട്. ജിയോ ടെക്സ്റ്റൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഭാഗത്ത് റോഡിൻ്റെ സബ് ഗ്രേഡ് ഉറപ്പിച്ചത്.