ജാമ്യം ലഭിച്ച പ്രതിക്ക് പകരം മറ്റൊരാളെ ജയിലിൽ നിന്ന് വിട്ടയച്ചു

ഫരീദാബാദ്: ജാമ്യം ലഭിച്ച പ്രതിക്ക് പകരം മറ്റൊരാളെ ജയിലിൽ നിന്ന് വിട്ടയച്ചതിന് അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫരീദാബാദിലാണ് സംഭവം. നീംക ജയിലിൽ നിതേഷ് എന്ന പേരും പിതാവിന്‍റെ പേരും ഒരേപോലെയായ രണ്ട് തടവുകാരുണ്ടായിരുന്നു. എന്നാൽ അവരുടെ കുറ്റകൃത്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഒരാൾ അതിക്രമിച്ച് കടന്ന കേസിലെ പ്രതിയും മറ്റൊരാൾ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു. അതിക്രമിച്ച് കടന്ന കേസിൽ പ്രതിയായ നിതേഷിനെ വിട്ടയക്കേണ്ടതിന് പകരം ജയിൽ അധികൃതർ മറ്റേയാളെ അബദ്ധത്തിൽ പുറത്തുവിട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ലൈംഗിക പീഡനക്കേസിലെ പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും സദർ സ്റ്റേഷൻ ഹൗസ് ഓഫീസർ പിടിഐയോട് പറഞ്ഞു. 27 വയസുകാരനായ നിതേഷ് പാണ്ഡെ, 2021 ഒക്ടോബറിൽ ഫരീദാബാദിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതാണ്. രവീന്ദർ പാണ്ഡെയുടെ മകനാണ് ഇയാൾ. 24 വയസുകാരനായ മറ്റൊരു നിതേഷിന്‍റെ പിതാവിന്‍റെ പേരും രവീന്ദർ എന്നാണ്. ഞായറാഴ്ചയാണ് ഇയാളെ ഒരു വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആക്രമണത്തിനും കേസെടുത്ത് ജയിലിൽ അടച്ചത്.

24 വയസുകാരനായ നിതേഷിന് ഫരീദാബാദ് കോടതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തിങ്കളാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് വിപരീതമായി ഈ വ്യക്തിക്ക് കുടുംബപ്പേര് ഇല്ലായിരുന്നു. എന്നാൽ, നിതേഷ് പാണ്ഡെ സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ജയിൽ മോചിതനായെന്നാണ് ഇപ്പോൾ ജയിൽ അധികൃതർ അവകാശപ്പെടുന്നത്. അതേസമയം, ജയിൽ സൂപ്രണ്ട് ഹരേന്ദ്ര സിംഗ് നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് പ്രതിയെ അബദ്ധത്തിൽ വിട്ടയച്ചതിനെ തുടർന്ന് അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.