ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ആത്മഹത്യാ ഭീക്ഷണി മുഴക്കിയുള്ള വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സബ് കളക്ടർ സ്ഥലത്തെത്തിയത്.
തൊടുപുഴ : തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും. ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ആത്മഹത്യാ ഭീക്ഷണി മുഴക്കിയുള്ള വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സബ് കളക്ടർ സ്ഥലത്തെത്തിയത്. കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം. ഫയർ ഫോഴ്സും പൊലീസും തൊടുപുഴ തഹസീൽദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല. ഒടുവിൽ സബ് കലക്ടർ എത്തി. സസ്പെൻഷൻ നടപടി പിൻവലിക്കാമെന്ന മാനേജ്മെന്റ് തീരുമാനം വിദ്യാർഥികൾ തള്ളി. പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നും തങ്ങൾക്കെതിരെ ചുമത്തിയ റാഗിങ് കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

