നേതാക്കൾ ക്ഷണിച്ചിട്ടാണ് താൻ പോയത്. ആരെയും അതിക്ഷേപിച്ചിട്ടില്ല. താൻ 14 വർഷമായി എന്‍സിപി അംഗമായിരുന്നുവെന്നും ഷേർലി തോമസ് പറയുന്നു.

ആലപ്പുഴ: തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാർട്ടിയിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും പാർട്ടി നേതൃത്വം തന്റെ പരാതികൾ പരിഗണിക്കുന്നില്ലെന്നും തോമസ് കെ തോമസ് ആരോപിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ തോമസിന്റെ ഭാര്യ ഷേർലി തോമസും പ്രതികരിച്ചു. നേതാക്കൾ ക്ഷണിച്ചിട്ടാണ് താൻ പോയത്. ആരെയും അതിക്ഷേപിച്ചിട്ടില്ല. താൻ 14 വർഷമായി എന്‍സിപി അംഗമായിരുന്നുവെന്നും ഷേർലി തോമസ് പറയുന്നു. പരാതിക്ക് പിന്നിൽ തങ്ങളെ തകർക്കുകയെന്ന ലക്ഷ്യം മാത്രമാണെന്നും അവര്‍ വിമര്‍ശിച്ചു. 

ആർ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആർ ബി ജിഷയുടെ നിറം പറഞ്ഞ് ഷേർലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കൾ തമ്മിൽ പരസ്‍പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിക്കുന്നുണ്ട്.

Also Read: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി; തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യയ്ക്കുമെതിരെ കേസ്

അതിനിടെ, തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ ആർ ജി ജിഷക്കെതിരെ പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ആർ ജി ജിഷ പൊലീസ് കേസെടുത്തത്.