റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴക്കും; കേരളത്തിൽ ആറാടാം എന്ന് ഇഡി കരുതേണ്ടെന്ന് തോമസ് ഐസക്
അന്വേഷണ വാര്‍ത്ത പുറത്ത് വിട്ടു, തലക്കെട്ട് വരെ നിര്‍ദ്ദേശിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് സന്ദേശവുമായി തോമസ് ഐസക്.
തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാര്‍ത്തക്ക് പിന്നിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് തന്നെയെന്ന ആരോപണം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്. ഇഡി തന്നെയാണ് വാര്‍ത്ത ചോര്‍ത്തിയത്. തലക്കെട്ട് ഇതാകണം എന്ന് വരെ നിര്‍ദ്ദേശം വന്നു. സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡിയെന്നും റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഇഡി അയച്ച വാട്സ്ആപ്പ് സന്ദേശവും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പുറത്ത് വിട്ടു.
സര്‍ക്കാരിനെ അട്ടിമറിക്കാൻ ഇഡിയും സിഎജിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച തോമസ് ഐസക് നിയമസഭയിൽ വച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിൽ ഇഡി നടപടി അവകാശ ലംഘനമാണെന്നും പറഞ്ഞു. കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി നടപടി അന്ത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാൻ സര്ക്കാരിനെ കിട്ടില്ല. നിമപരമായി നേരിടാനാണ് തീരുമാനം എന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.