നാണക്കേട് എന്തിനെന്ന് മന്ത്രി; തോമസ് ഐസക് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ
സ്വയം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിക്സ് കമ്മിറ്റി വിളിച്ച് വരുത്തിയത്. അതിൽ നാണക്കേടിന്‍റെ ഒരു കാര്യവും ഇല്ലെന്നാണ് തോമസ് ഐസകിന്‍റെ പ്രതികരണം
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. വിവാദത്തെ കുറിച്ച് തോമസ് ഐസകിനോട് എത്തിക്സ് കമ്മിറ്റി വിശദീകരണം ചോദിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഹാജരായത്. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നൽകിയ നോട്ടീസിൽ വിശദീകരണം നൽകാനാണ് മന്ത്രിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. സ്വയം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിക്സ് കമ്മിറ്റി വിളിച്ച് വരുത്തിയത്. അതിൽ നാണക്കേടിന്‍റെ ഒരു കാര്യവും ഇല്ലെന്നാണ് തോമസ് ഐസകിന്‍റെ പ്രതികരണം
നോട്ടീസ് നൽകിയ വി ഡി സതീശനെ കമ്മിറ്റി വിസ്തരിച്ചിരുന്നു. സിഎജി റിപ്പോർട്ട് നിയമസഭയിൽ വരും മുൻപ് പുറത്ത് വിട്ടതിൽ ഇപ്പോൾ നടപടി എടുത്തില്ലെങ്കിൽ അത് കീഴ്വഴക്കമായി വരും കാലത്ത് മാറാനിടയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ചട്ടലംഘനമാണെന്ന് അറിഞ്ഞ് കൊണ്ടാണ് മന്ത്രി റിപ്പോർട്ട് പുറത്ത് വിട്ടതെന്നും സതീശൻ ആരോപിച്ചു. മന്ത്രിയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും എത്തിക്സ് കമ്മിറ്റി നടപടി പ്രഖ്യാപിക്കുക.