'സാങ്കൽപ്പിക ശത്രുവിനോട് യുദ്ധംചെയ്ത് മരിച്ചുവീണാൽ പുണ്യംകിട്ടുമെന്ന ചിന്തയുള്ളവര്‍ വിഡ്ഡികളുടെസ്വർഗത്തില്‍'
കെ.എം. ഷാജിക്ക് മറുപടിയുമായി പി.എം.എ സലാം. ശത്രുക്കളോട് യുദ്ധം ചെയ്ത് മരിച്ചു വീണാല്‍ പുണ്യം കിട്ടുമെന്ന ഷാജിയുടെ പ്രസ്താവനയോടാണ് മുസ്ലീം ലീഗ് ആക്ടിങ്ങ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം
കോഴിക്കോട്:കെ.എം. ഷാജിക്ക് മറുപടിയുമായി മുസ്ലീം ലീഗ് ആക്ടിങ്ങ് ജനറൽ സെക്രട്ടറി പി.എം.എ സലാം. സാങ്കൽപ്പിക ശത്രുവിനെ ഉണ്ടാക്കി അതിനോട് യുദ്ധം ചെയ്ത് മരിച്ചു വീണാൽ പുണ്യം കിട്ടുമെന്ന് വിചാരിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് പി.എം.എ സലാം പറഞ്ഞു. ശത്രുക്കളോട് യുദ്ധം ചെയ്ത് മരിച്ചു വീണാല്‍ പുണ്യം കിട്ടുമെന്ന ഷാജിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്ന പിഎം.എ സലാം.കഴിഞ്ഞ ദിവസം മുസ്ളീം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് സലാം ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
പരസ്യവിമര്‍ശനത്തിന്‍റെ പേരില്‍ ലീഗില്‍ ഒരു വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പിന് വിധേയനായ കെ എം ഷാജിക്ക് പരോക്ഷ പിന്തുണയുമായി എം കെ മുനീര്‍ എം എല്‍ എ രംഗത്ത്. ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ല.കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ്.ഷാജിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നത്.ലീഗ്എന്ന വട വൃക്ഷത്തിൽ കയറി കാസർത്തു നടത്തുന്നവർ വീണാൽ അവർക്കു പരിക്കേൾക്കുമെന്ന ഫിറോസിന്റെ പരാമർശം ,ഫിറോസ് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നും മുനീര്‍ പറഞ്ഞു.
'മുസ്ലീംലീഗ് വടവൃക്ഷം, കൊമ്പില്‍ കയറി കസര്‍ത്തുകളിക്കാന്‍ ചിലരുടെ ശ്രമം', ഷാജിക്കെതിരെ ഒളിയമ്പുമായി ഫിറോസ്
കെ എം ഷാജിക്ക് പരോക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിന്‍റെ തണലിൽ ഉറച്ച് നിൽക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു. വടവൃക്ഷത്തിന്‍റെ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാല്‍ കൊമ്പിൽ നിന്ന് താഴെ വീണാൽ പരിക്കേൽക്കുന്നത് വീഴുന്നവർക്കാവുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ വിമര്‍ശനത്തില്‍ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്‍റെ മറുപടി.