മൂന്ന് ജില്ലകളില്‍ രാത്രി മഴ മുന്നറിയിപ്പ്, 40 കി മീ വേഗത്തിൽ കാറ്റിന് സാധ്യത; തലസ്ഥാനത്ത് വീണ്ടും മഴ, ജാഗ്രത
അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗര - ഗ്രാമീണ മലയോര മേഖലകളിൽ രാത്രി കനത്ത മഴ. നഗരത്തിൽ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ പെയ്തു. അഗസ്ത്യ വന മേഖലയിൽ ഉച്ചയ്ക്ക് തുടങ്ങിയ മഴ വൈകിയിട്ടും കുറഞ്ഞിട്ടില്ല. ജില്ലയിൽ കാര്യമായ കൃഷി നാശമുണ്ടായ നെയ്യാറ്റിൻകരയിലും മഴ ശക്തമായി പെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ഭേദപ്പെട്ട മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ സ്വാധീന ഫലമായി ഇന്ന് കേരളത്തിലും തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിലും ഇന്ന് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ ഇപ്പോൾ പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും വടക്കേ ഇന്ത്യയിലും പശ്ചിമേന്ത്യയിലും ഇന്ന് മാത്രമാണ് മഴക്ക് സാധ്യത. വരും ദിവസങ്ങളിൽ മഴ ഉണ്ടാവില്ലെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.