ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള രണ്ടുപേരും കിർഗിസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിദേശ കറൻസികൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഡെറാഡൂൺ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകളെ ഉത്തരാഖണ്ഡ് പൊലീസ് ഡെറാഡൂണിൽ വെച്ച് അറസ്റ്റ് ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള രണ്ടുപേരും കിർഗിസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിദേശ കറൻസികൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കിർഗിസ്ഥാൻ സ്വദേശി എറിക്ക (29), 2023-ൽ ഒരു വർഷത്തെ വിസയിൽ ഇന്ത്യയിലെത്തിയ ഇവർ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഉസ്ബെക്കിസ്ഥാൻ സ്വദേശി കരീന (30), ഉസ്ബെക്കിസ്ഥാൻ സ്വദേശി നിഗോറ നീം (32) എന്നിവരാണ് പിടിയിലായത്. കരീനയും നിഗോറയും നേപ്പാൾ അതിർത്തി വഴി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. ഇതിൽ ഒരാളെ മുൻപ് വ്യാജ രേഖകൾ കൈവശം വെച്ചതിന് ബീഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്.
ഡെറാഡൂണിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ താമസിച്ചിരുന്ന ഇവരെ റായ്പൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിസയോ മറ്റ് യാത്രാ രേഖകളോ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 3 ആധാർ കാർഡുകൾ, 2 പാൻ കാർഡുകൾ, 2 എസ്ബിഐ പാസ്ബുക്കുകൾ, 7 മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഇന്ത്യയിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ വ്യാജ രേഖകൾ സംഘടിപ്പിച്ചത്. പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്, 2025 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ താമസിക്കുന്നവരെയും പുറത്തുനിന്നുള്ളവരെയും കണ്ടെത്താനായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


