യു.ഷറഫലി, പ്രൊ.തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരെയാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്

നിലമ്പൂർ: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ സിപിഎം സാധ്യതപട്ടികയിൽ മൂന്ന് സ്വതന്ത്രർ. യു.ഷറഫലി, പ്രൊ.തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരെയാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ് യു.ഷറഫലി. ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പാൾ ആണ് പ്രൊ.തോമസ് മാത്യു. നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് ഷിനാസ് ബാബു. മൂന്നു പേരോടും സി.പി.എം നേതൃത്വം സംസാരിച്ച് ഉറപ്പിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. 

Add Asianetnews as a Preferred SourcegooglePreferred

ആരാണ് സ്ഥാനാർത്ഥിയെന്ന് വൈകാതെ അറിയിക്കാമെന്നും സി.പി.എം നേതൃത്വം ഇവരെ അറിയിച്ചു. നിലമ്പൂരിൽ നിരവധി സൗഹൃദങ്ങളും ബന്ധുക്കളുമുണ്ടെന്ന് യു.ഷറഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഏറനാട് കഴിഞ്ഞാൽ ഏറ്റവും അധികം ഫുട്ബോൾ കളിക്കാരും പ്രേമികളുമുള്ളത് നിലമ്പൂരിലാണ് എന്നതാണ് ഷറഫലിയെ സാധ്യതാ പട്ടികയിലെത്തിച്ചതിന് പിന്നിൽ. എന്നാൽ സി.പി.എം നേതൃത്വം തന്നോട് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും യു.ഷറഫലി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന് യുഡിഎഫ് നേരത്തെ ആരോപണം ഉയർത്തിയിരുന്നു. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടർ പട്ടികയിൽ സിപിഎം ചേർക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. നിലമ്പൂർ മണ്ഡലവുമായി അതിർത്തി പങ്കിടുന്ന വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകൾ സിപിഎം നിലമ്പൂരിലെ വോട്ടർ പട്ടികയിൽ ചേർക്കുന്നു എന്നാണ് യുഡിഎഫ് നേതാവ് ഇസ്‌മയിൽ മൂത്തേടം ആരോപിച്ചത്. ഇലക്ഷൻ കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലും യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു. പരാതികൾ പരിഹരിച്ചാകും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യുഡിഎഫ് നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം