തമിഴ് നാട് സ്വദേശി മുഹമ്മദ് പാഷയെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടു വന്ന മൂന്നംഗ സംഘത്തെ പാലക്കാട് കഞ്ചിക്കോട് വെച്ച് പൊലീസ് പിടികൂടി
പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് മൂന്നംഗ സംഘം ഒരാളെ തട്ടിക്കൊണ്ടു വന്നു. പിന്തുടർന്നെത്തിയ തമിഴ്നാട് പൊലീസ് പിടികൂടി. തട്ടിക്കൊണ്ടു വന്ന തമിഴ് നാട് സ്വദേശി മുഹമ്മദ് പാഷയെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടു വന്ന മൂന്നംഗ സംഘത്തെ പാലക്കാട് കഞ്ചിക്കോട് വെച്ച് പൊലീസ് പിടികൂടി. ഷെഫീക്ക്, ഷെരീഫ്, നിഷോയ് എന്നിവരാണ് തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുവന്നത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുവരാൻ കാരണമെന്നാണ് വിവരം.
തഞ്ചാവൂരിൽ വഴിയോര കച്ചവടക്കാരന് ക്രൂര മർദ്ദനം, ദൃശ്യങ്ങൾ പുറത്ത്
തമിഴ്നാട് തഞ്ചാവൂരിൽ അക്രമി സംഘം വഴിയോര കച്ചവടക്കാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ബൃഹദേശ്വർ ക്ഷേത്രത്തിന് സമീപമുള്ള ശിവഗംഗ പാർക്കിന് മുന്നിലാണ് സംഭവം നടന്നത്. നാലംഗ അക്രമി സംഘമാണ് തെരുവു കച്ചവടക്കാരനെ ആക്രമിക്കുന്നത്. ഇതിലൊരാൾ കച്ചവടക്കാരനെ വടി ഒടിയും വരെ തല്ലുന്നത് വീഡിയോയിൽ കാണാം.
ഓടി മാറാൻ ശ്രമിക്കുന്ന കച്ചവടക്കാരന് നേരെ കച്ചവട തട്ടിലുള്ള പഴങ്ങൾ വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രായപൂർത്തിയാകാത്തവരാണ് കുറ്റവാളികൾ എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. ആക്രമണം കണ്ടുനിന്നവരിൽ ആരോ ഒരാൾ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്.
ലോക്ഡൗണിന് ശേഷം സജീവമായ തമിഴ്നാട്ടിലെ വിനോദ സഞ്ചാര മേഖലകൾ കേന്ദ്രീകരിച്ചുള്ള അക്രമ സംഭവങ്ങൾ ആവർത്തിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ മാസം തഞ്ചാവൂരിലെ കാരന്തായിയിൽ കുട്ടിക്കുറ്റവാളികൾ വടിവാൾ കാണിച്ച് ഗുണ്ടാപ്പിരിവ് നടത്തിയതും വ്യാപാരികളെ ആക്രമിച്ചതും വാർത്തയായിരുന്നു. ഇന്നലെ മറീന ബീച്ചിൽ കുട്ടികളടങ്ങുന്ന അക്രമി സംഘം ഫോട്ടോഗ്രാഫറെയും കുടുംബത്തേയും ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മയക്കു മരുന്ന് ഉപയോഗവും വിൽപ്പനയും സജീവമാണെന്ന പരാതിയും ഉയരുന്നുണ്ട്.
