റഷ്യയിലെ യുദ്ധഭൂമിയിൽ കുരുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കള്‍ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു
തിരുവനന്തപുരം: റഷ്യയിലെ യുദ്ധഭൂമിയിൽ കുരുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കള്‍ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുദ്ധഭൂമിയിൽ കുരുങ്ങിയ മൂന്ന് യുവാക്കള്‍ നാട്ടിലെത്താൻ സഹായം തേടിയിരുന്നു. റിക്രൂട്ടിംഗ് തട്ടിപ്പിനിരയായെന്നാണ് യുവാക്കൾ പറയുന്നത്.
യുദ്ധത്തിൽ കൂട്ടത്തിലെ പ്രിൻസെന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാസ്പോർട്ടും വിസയുമെല്ലാം റഷ്യ സൈന്യത്തിന്‍റെ കൈയിലാണെന്ന് പ്രിൻസ് പറയുന്നു. ജനുവരിയിലാണ് തുമ്പ സ്വദേശിയായ പ്രിയൻ എന്ന ഏജന്റ് മുഖേന പ്രിൻസ്, ടിനു, വിനീത് എന്നിവർ റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കായാണ് കൊണ്ടുപോയത്.
ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തരം നൽകി. റഷ്യയിലെത്തി രണ്ടാഴ്ച വിളിച്ചുവെന്ന് യുവാക്കളുടെ അമ്മമാർ പറയുന്നു. പിന്നീട് മക്കളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് പ്രിൻസ് വിളിച്ചു. അപ്പോഴാണ് ഉക്രെയിനെതിരെ യുദ്ധത്തിനായാണ് യുവാക്കളെ കൊണ്ടുപോയതെന്ന വിവരം അറിയുന്നത്.
യുദ്ധത്തിൽ പരിക്കേറ്റ പ്രിൻസ് മോസ്ക്കോയില്‍ ചികിത്സയിലാണ്. റഷ്യയിലുള്ള ഒരു മലയാളിയാണ് റിക്രൂട്ടിലെ പ്രധാന ഏജന്റെന്നും പ്രിൻസ് പറഞ്ഞിരുന്നു. റഷ്യയിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് കേസിൽ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുന്ന മൂന്ന് പേർ ഉള്‍പ്പെടെ കേസിൽ പ്രതികളാണ്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് മലയാളി യുവാക്കള്‍ കൂടി യുദ്ധഭൂമിയിൽ അകപ്പെട്ട വിവരം പുറത്തുവരുന്നത്.
