വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് നേതാവ് എം സ്വരാജ്. ഓരോ നേതാക്കളും അവരവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുകയാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ നേതാക്കൾ അവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുവെന്നേ ഉള്ളൂ. പാർട്ടി ഇക്കാര്യത്തിലുള്ള നിലപാട് വിശദീകരിച്ചിട്ടുണ്ട്. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട നേതാക്കളുടെ പ്രതികരണത്തിൽ വിശദീകരണം നേതാക്കളോട് തന്നെ ചോദിക്കണമെന്നും സ്വരാജ് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വരാജ്.
ദേശാഭിമാനിയിലെ ലേഖനത്തെ ഇപ്പോൾ കാര്യമാക്കേണ്ടതില്ല. ലേഖകൻ വ്യക്തമായ സോഴ്സ് അവലംബിച്ചാകും റിപ്പോർട്ട് തയ്യാറാക്കുന്നത്. ദേശാഭിമാനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയാണെന്നും സ്വരാജ് പറഞ്ഞു. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലും സ്വരാജ് പ്രതികരിച്ചു. രക്ഷാപ്രവർത്തന കേസിൽ എം ആർ അജിത് കുമാറിനെതിരായ നടപടിയെ പറ്റി അറിയില്ലെന്ന് സ്വരാജ് പറഞ്ഞു. മന്ത്രിക്കെതിരെ കറുത്ത തൂവാല കാണിച്ചതിന് ആറ് പേരെ വെടിവച്ചു കൊന്ന ചരിത്രം ഉണ്ട്. ഇപ്പോഴുള്ള വിഷയം വിവാദമാക്കുന്നത് ഓർമകളോടുള്ള വെല്ലുവിളിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
വിഴിഞ്ഞം വിഷയത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് സിപിഎം നേതാക്കൾ രേഖപ്പെടുത്തിയത്. കെകെ ശൈലജയും പികെ ശ്രീമതിയും ഇപി ജയരാജനും കെകെ രാഗേഷിനെ തള്ളിയപ്പോൾ, പിന്തുണക്കുന്ന നിലപാടാണ് എംവി ഗോവിന്ദനും തോമസ് ഐസകും സ്വീകരിച്ചത്.



